വാഷിങ്ടൻ: 'സുസ്മാൻ ഗോഡ്ഫ്രെയ്' എന്ന നിയമ സ്ഥാപനത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറക്കിയ എക്സിക്യൂട്ടീവ് ഉത്തരവുകൾ കോടതി റദ്ദാക്കി. യുഎസ് ജില്ലാ ജഡ്ജി ലോറൻ അലിഖാനാണ് ട്രംപിന്റെ വ്യവസ്ഥകൾ തടഞ്ഞ് താൽക്കാലിക ഉത്തരവിറക്കിയത്. നിയമ സ്ഥാപനത്തിന്റെ കക്ഷികളുടെ ഫെഡറൽ കരാറുകൾ റദ്ദാക്കാനും അഭിഭാഷകർ മുഖേന സർക്കാർ സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരെ സമീപിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയുമുള്ള ട്രംപിന്റെ ഉത്തരവുകളാണ് കോടതി തടഞ്ഞത്.
വ്യക്തിപരമായ പ്രതികാരം തീർക്കലും യുഎസിലെ നിയമപരമായ പ്രതിനിധാനത്തിന്റെ അടിത്തറയെ ഭീഷണിപ്പെടുത്തുന്നതുമാണ് ട്രംപിന്റെ ഉത്തരവെന്ന് കോടതി നിരീക്ഷിച്ചു. സ്വകാര്യ അഭിഭാഷകരുടെ പ്രവർത്തനത്തെ നിയന്ത്രിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ കോടതി ഉത്തരവിനെ കുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയാറായില്ല.
2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സത്യസന്ധത സംരക്ഷിക്കാൻ ശ്രമിച്ചതിനാണ് നിയമ സ്ഥാപനത്തിനെതിരെ നിയമവിരുദ്ധമായി എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് സുസ്മാൻ ഗോഡ്ഫ്രെയ് അധികൃതർ ആരോപിക്കുന്നത്. 2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡനോട് ഡോണൾഡ് ട്രംപ് പരാജയപ്പെട്ടിരുന്നു.