മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് ഭീഷണി സന്ദേശം അയച്ച 26 കാരൻ അറസ്റ്റിൽ. ഗുജറാത്ത് വഡോദര സ്വദേശിയായ മായങ്ക് പാണ്ഡ്യയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. ഇയാള്‍ക്ക് മാനസിക പ്രശ്നമുള്ളതായി സംശയിമുണ്ടെന്നും പൊലീസ് പറയുന്നു.
മുംബൈ വൊർളിയിലെ ഗതാഗത വകുപ്പിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് ഇത്തവണ ഭീഷണി സന്ദേശമെത്തിയത്. വീട്ടില്‍ കടന്നുകയറി താരത്തെ വധിക്കുമെന്നും അദ്ദേഹത്തിന്റെ കാര്‍ ബോംബുവെച്ച് തകര്‍ക്കുമെന്നുമാണ്യിരുന്നു ഭീഷണി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഗുജറാത്തിലെ വഡോദരയ്ക്കടുത്തുള്ള ഗ്രാമത്തിലെ 26 കാരന്റേതാണ് ഈ നമ്പർ എന്ന് കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച രാവിലെ 6.27 നും 6.29 നും ഇടയിലാണ് ഹിന്ദിയിൽ എഴുതിയ ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് പറയുന്നു. സീനിയർ ഇൻസ്‌പെക്ടർ രവീന്ദ്ര കട്കറിന്റെ നേതൃത്വത്തിലുള്ള വോർലി പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
1998 ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ കുടുങ്ങിയതോടെ നിരവധി ഭീഷണികളാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സല്‍മാന്‍ ഖാന് നേരെയുള്ള ഭീഷണികളെ പൊലീസ് ഗൗരവത്തിലാണ് എടുക്കുന്നത്. സിനിമാ സെറ്റുകളിലുള്‍പ്പെടെ താരത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു. എല്ലാവിധത്തിലുമുള്ള ആയുധങ്ങളും കൈകാര്യം ചെയ്യാന്‍ അറിയാവുന്ന ഒരു കോണ്‍സ്റ്റബിളിന്റെ സേവനവും അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്.