ബെംഗളൂരു: കർണാടകയിലെ ബെലഗാവി ജില്ലയിൽ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭർത്താവ് പിടിയിലായി (Rajeshwari Fakirappa Murder Case). നേഗിനഹാൽ സ്വദേശിയായ ഫക്കീരപ്പ ഗിലാക്കന്നവർ (24) ആണ് പിടിയിലായത്. കൊല്ലപ്പെട്ട രാജേശ്വരിക്ക് 21 വയസ്സായിരുന്നു. സംസ്കാര ചടങ്ങുകൾക്കായി ബന്ധുക്കൾ എത്തിയപ്പോഴാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.
മൂന്ന് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. കുട്ടികളില്ലാത്തതിന്റെ പേരിൽ ഫക്കീരപ്പ രാജേശ്വരിയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം വീട്ടിലുണ്ടായ തർക്കത്തിനൊടുവിൽ ഇയാൾ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഭാര്യയ്ക്ക് പെട്ടെന്നുണ്ടായ ഹൃദയാഘാതമാണെന്ന് ഇയാൾ നാട്ടുകാരെയും ബന്ധുക്കളെയും വിശ്വസിപ്പിച്ചു. മരണാനന്തര ചടങ്ങുകൾക്കായി രാജേശ്വരിയുടെ മാതാപിതാക്കൾ എത്തിയപ്പോൾ മൃതദേഹത്തിന്റെ കഴുത്തിലെ പാടുകൾ കണ്ട് സംശയം തോന്നുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ബെലഗാവി ബിംസ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പോലീസ് ഫക്കീരപ്പയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മാറ്റി.
A 21-year-old woman named Rajeshwari was allegedly murdered by her husband, Fakirappa Gilakkanavar, in Belagavi, Karnataka. The husband attempted to stage the death as a heart attack and even invited relatives for the funeral. However, during the rites, the woman’s parents noticed suspicious marks on her neck and alerted the police. Following a post-mortem that confirmed strangulation, Fakirappa confessed to the crime during interrogation, citing domestic disputes over not having children.



