
ന്യൂഡൽഹി: ലോക്സഭയിൽ വഖഫ് ബോർഡ് നിയമ ഭേദഗതി ബില്ലിന് മേൽ അതിരൂക്ഷമായ വാക്‌പോര്. ബില്ലിനെ അനുകൂലിച്ച് ഭരണപക്ഷത്തെ അംഗങ്ങളും, ഇതിനെ ശക്‌തമായി എതിർത്ത് പ്രതിപക്ഷ അംഗങ്ങളും ലോക്സഭയിൽ സംസാരിക്കുകയുണ്ടായി.
ബില്ല് അവതരിപ്പിക്കാനായി ലോക്സഭയിൽ അനുമതി തേടിയത് കേന്ദ്രമന്ത്രി കിരൺ റിജിജുവാണ്. ബില്ലിനെ തുറന്നെതിർക്കുകയായിരുന്നു കോൺഗ്രസ്, ഡി എം കെ, തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി, ആം ആദ്മി, സി പി എം തുടങ്ങിയ എല്ലാ പ്രതിപക്ഷ പാർട്ടി അംഗങ്ങളും. അഖിലേഷ് യാദവും അമിത് ഷായും തമ്മിൽ ചർച്ചയ്ക്കിടയിൽ രൂക്ഷമായ തർക്കവുമുണ്ടായി. എൻ ഡി എ സഖ്യകക്ഷിയായ എൽ ജെ പി ബിൽ വിശദമായ പരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി.
കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടിയത് ബിൽ മതപരമായ വിഷയത്തിലുള്ള ഇടപെടലാണെന്നാണ്. മതത്തിലുള്ള കടന്നുകയറ്റമാണ് ഇതെന്ന് പറഞ്ഞ അദ്ദേഹം, ഇതേനിലയിലുള്ള കടന്നുകയറ്റം നാളെ മറ്റു മതങ്ങളിലും ഉണ്ടാകുമെന്നും, ജനം ഈ വിഭജന രാഷ്ട്രീയം അംഗീകരിക്കില്ലെന്നും കൂട്ടിച്ചേർത്തു. അതിനാൽ, ഈ ബിൽ അവതരിപ്പിക്കാനോ, പാസാക്കാനോ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
സമാജ് വാദി പാർട്ടി രംഗത്തെത്തിയത് മുസ്ലീങ്ങളോടുള്ള വിവേചനമാണ് ഈ ബില്ലെന്ന് പറഞ്ഞാണ്. ദുരൂഹമാണ് സർക്കാർ നിലപാടെന്ന് ഇതിനെക്കുറിച്ച് പറഞ്ഞ തൃണമൂൽ കോൺഗ്രസ്, ഇത് ഭരണഘടന വിരുദ്ധമെന്നും വിമർശിച്ചു.
ഡി എം കെ നേതാവ് കനിമൊഴി ബില്ല് ജനദ്രോഹമെന്ന് കുറ്റപ്പെടുത്തുകയും, ഇത് ഭരണഘടനക്കും, ജനാധിപത്യത്തിനും എതിരാണെന്നു പറയുകയും ചെയ്തു. ജെ ഡി യു അംഗം രാജീവ് രഞ്ജൻ ലല്ലൻ സിംഗ് സ്വീകരിച്ചത് ബിൽ മുസ്ലീം വിരുദ്ധമല്ലെന്ന നിലപാടാണ്.
എൻ സി പി ആവശ്യപ്പെട്ടത് ബിൽ പിൻവലിക്കണമെന്നാണ്. കേന്ദ്ര മന്ത്രി കിരൺ റിജിജു പറഞ്ഞത് ബില്ലിനെതിരെ വലിയ പ്രചാരണം നടക്കുന്നതായാണ്. മുസ്ലിം ലീഗ് അംഗം ഇ.ടി മുഹമ്മദ് ബഷീർ ബില്ലിൻ്റെ പിന്നിൽ വൃത്തികെട്ട അജണ്ടയാണെന്ന് കുറ്റപ്പെടുത്തുകയുണ്ടായി.
എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞത് ഇത് മതേതരത്വത്തിൻ്റെ ഭാവി തകർക്കുന്ന ബില്ലാണെന്നാണ്.