ജനൽ പാളികൾ മെല്ലെ തുറന്ന് അയാൾ പുറത്തേക്കു നോക്കി. അകത്തേക്ക് കയറുവാൻ വെമ്പിനിന്നെന്നവണ്ണം നനുത്ത കാറ്റ് അകത്തേക്കു കടന്നു വന്നു. കാറ്റിന്റെ കുളിരാസ്വദിക്കാതെ അയാൾ അകലേക്ക് നോക്കി. നിലാവിൽ കുളിച്ചു നിൽക്കുന്ന രാത്രിയുടെ ഭംഗിയിൽ അയാളുടെ വിളറിയ കണ്ണുകൾ ഉടക്കിയില്ല. കയ്യിലിരുന്ന പുസ്തകം മേശയിൽ വച്ച് എന്തോ ശബ്ദം കേട്ടപോലെ അയാൾ കാതോർത്തു. അതെ! ദൂരെ നിന്നൊരു ആർത്തനാദം അയാളിലേക്കൊഴുകി എത്തുന്നുണ്ടായിരുന്നു. അടുത്തേക്ക് വരുംതോറും ശബ്ദം കൂടി കാതടിപ്പിക്കുന്ന ഒരു അലർച്ചയായി അത് മാറി. ഇരുകൈകളും ചെവിയിലമർത്തി അയാൾ നേർത്തൊരു നെടുവീർപ്പോടെ പുറകിലേക്ക് മറിഞ്ഞു വീണു.
നാഴികകൾ കഴിഞ്ഞു. അയാളുടെ ശരീരം തണുത്തു തുടങ്ങിയിരുന്നു. തണുപ്പ് സഹിക്കാനാവാതെ ആത്മാവ് ശരീരത്തിൽ നിന്നും പണിപ്പെട്ടു പുറത്തു കടന്നു. ഇത്രയും നാൾ തേച്ചു മിനുക്കി ഗർവ്വോടെ താൻ കൊണ്ട് നടന്നിരുന്ന തന്റെ ശരീരം ഇന്ന് താൻ പറയുന്നതൊന്നും കേൾക്കാതെ, അനുസരിക്കാതെ കിടക്കുന്നു; തണുത്തു വിറങ്ങലിച്ച് നിശ്ചലമായി.
തണുത്തുറഞ്ഞ ഈ ആവരണം ഇനി തനിക്ക് വേണ്ട. വെറും കപടമാണിത്. അയാൾ എഴുന്നേറ്റു.
വായിച്ചു പാതിയാക്കിയ പുസ്തകം കൂടെ കൊണ്ടുപോകാൻ കൊതിച്ചെങ്കിലും തൂവൽ പോലെ നനുത്ത കൈകൾ കൊണ്ട് അയാൾക്കതു തൊടുവാൻ പോലും കഴിഞ്ഞില്ല. നേരം പുലർന്നു തുടങ്ങിയിരുന്നു. അയാൾ പുറത്തിറങ്ങി. ഒരു അപ്പൂപ്പൻ താടിപോലെ അയാളുടെ ആത്മാവ് എങ്ങോട്ടോ പറന്നുപോയി…
—————————————
അനുശ്രീ കെ.എസ്



