കൊളംബോ: സിംബാബ്‌വെ ക്രിക്കറ്റിലെ കറുത്ത കുതിരകളായി മാറുന്ന കാഴ്ചയ്ക്കാണ് ട്വന്റി-20 ലോകകപ്പ് സാക്ഷ്യം വഹിക്കുന്നത് (Zimbabwe vs Sri Lanka T20 World Cup). ഓസ്‌ട്രേലിയയെ അട്ടിമറിച്ചതിന് പിന്നാലെ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയെയും അവർ മുട്ടുകുത്തിച്ചു. ലങ്ക ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം മൂന്ന് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ സിംബാബ്‌വെ മറികടന്നു.
ഓപ്പണർ ബ്രയാൻ ബെന്നറ്റ് പുറത്താകാതെ നേടിയ 63 റൺസാണ് സിംബാബ്‌വെയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. സഹ ഓപ്പണർ തദിവനാഷെ മരുമാനി (34) മികച്ച തുടക്കം നൽകിയപ്പോൾ ക്യാപ്റ്റൻ സിിക്കന്ദർ റാസ (26 പന്തിൽ 45) മധ്യ ഓവറുകളിൽ ലങ്കൻ ബൗളർമാരെ കടന്നാക്രമിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറിൽ 178 റൺസെടുത്തു. ഓപ്പണർ പാതും നിസങ്കയുടെ (62) അർധ സെഞ്ചുറിയും പവൻ രത്‌നായകെയുടെ (44) വെടിക്കെട്ടുമാണ് അവർക്ക് പൊരുതാവുന്ന സ്കോർ നൽകിയത്. സിംബാബ്‌വെയ്ക്കായി ഗ്രെയിം ക്രീമർ, ബ്ലെസിംഗ് മുസർബാനി, ബ്രാഡ് ഇവാൻസ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി ലങ്കൻ സ്കോറിങ് വേഗത നിയന്ത്രിച്ചു.
ഈ വിജയത്തോടെ ബി ഗ്രൂപ്പിൽ നിന്ന് ഓസ്‌ട്രേലിയയെയും ശ്രീലങ്കയെയും പിന്നിലാക്കി സിംബാബ്‌വെ ചാമ്പ്യന്മാരായി സൂപ്പർ എട്ടിലെത്തി.



