
പ്രമുഖ സ്‌പോർട്‌സ് ഉപകരണ വില്പനക്കാരായ ഡെക്കാത്‌ലോൺ (Decathlon) 2030 ഓടെ ഇന്ത്യയിൽ നിന്ന് മുന്നൂറ് കോടി രൂപയുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഒരുങ്ങുന്നു. ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയുടെ വർദ്ധിച്ചു വരുന്ന പങ്ക് പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഡെക്കാത്‌ലോണിന്റെ പുതിയ നീക്കം. 79 രാജ്യങ്ങളിലായി 1,800-ലധികം സ്റ്റോറുകൾ പ്രവർത്തിപ്പിക്കുന്ന ഡെക്കാത്‌ലോൺ ജൂലൈ 29 നാണ് തങ്ങളുടെ പുതിയ നീക്കത്തെ കുറിച്ച് അറിയിക്കുന്നത്.
നിലവിൽ, ഡെക്കാത്‌ലോണിന്റെ ആഗോള സോഴ്‌സിംഗ് അളവിന്റെ 8% ഇന്ത്യയിൽ നിന്നാണ്. 2030 ഓടുകൂടി ഇത് 15% ആയി ഉയർത്തുക എന്നതാണ് ലക്ഷ്യം. 2009 ലാണ് ഇന്ത്യൻ വിപണയിൽ ഡെക്കാത്‌ലോൺ പ്രവേശിക്കുന്നത്. ഫുട്ബോൾ, യോഗ മാറ്റുകൾ മുതൽ സൈക്കിളുകൾ, വ്യായാമത്തിനായുള്ള അവശ്യവസ്തുക്കൾ ഉൾപ്പെടെ നിരവധി സ്‌പോർട്‌സ് ഉപകരണങ്ങളാണ് ഡെക്കാത്‌ലോൺ ഒരുക്കിയിരിക്കുന്നത്.
113 നിർമ്മാണ കേന്ദ്രങ്ങളും ഏഴ് നിർമ്മാണ ഓഫീസുകളും 83 വിതരണ ശൃംഖലകളുമാണ് ഇന്ത്യയിൽ ഉടനീളം ഡെക്കാത്‌ലോണിന് ഉള്ളത്.
നിലവിൽ ഡെക്കാത്‌ലോൺ ഇന്ത്യയിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളിൽ 70% ത്തിലധികവും നിലവിൽ പ്രാദേശികമായി രാജ്യത്ത് തന്നെ നിർമ്മിക്കുന്നവയാണ്. ഡെക്കാത്‌ലോണിന്റെ ഈ നീക്കം മെയ്ക്ക് ഇൻ ഇന്ത്യ (Make In India) ആശയത്തെ കൂടുതൽ പിന്തുണയ്ക്കുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ നേരിട്ടും അല്ലാതെയും മൂന്ന് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കു എന്നാണ് ഡെക്കാത്‌ലോൺ അറിയിച്ചിരിക്കുന്നത്.