ചെന്നൈ സൂപ്പർ കിങ്സിന്റെ ട്രയൽസിൽ പങ്കെടുത്ത് മലയാളി ക്രിക്കറ്റ് താരം സൽമാൻ നിസാറും ഗുജറാത്തിന്റെ ഉർവിൽ പട്ടേലും. സീസണിൽ ഇതുവരെ കളിച്ച പത്തു മത്സരങ്ങളിൽ എട്ടും തോറ്റ ചെന്നൈ, പോയിന്റ് പട്ടികയിലെ അവസാനമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ചെന്നൈ നഗരത്തിൽ വച്ചായിരുന്നു പുതിയ താരങ്ങളെ കണ്ടെത്തുന്നതിനുള്ള ട്രയൽസ് ടീം നടത്തിയത്. രഞ്ജി ട്രോഫിയിൽ കേരളം ഫൈനൽ കളിച്ചതോടെയാണ്, സൽമാന്‍ നിസാർ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.
ട്വന്റി20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചറി നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് ഉർവിൽ പട്ടേലിന്റെ പേരിലാണ്. ആദ്യ ഇന്നിങ്സിലെ 20 പന്തുകളിൽ ഉർവിൽ 41 റൺസും, രണ്ടാം ഇന്നിങ്സിലെ 20 പന്തുകളിൽ 50 റൺസും സ്വന്തമാക്കി. രണ്ടാം തവണയാണ് ഉർവിൽ പട്ടേൽ, ചെന്നൈയുടെ ട്രയൽസിലെത്തുന്നത്. യുവതാരം ആയുഷ് മാത്രെയെ ട്രയൽസിലൂടെയാണ് ചെന്നൈ കണ്ടെത്തിയത്. ഈ ട്രയൽസിലും ഉർവിൽ പങ്കെടുത്തിരുന്നു.
സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ ത്രിപുരയ്ക്കെതിരെയാണ് ഉർവിൽ ട്വന്റി20യിലെ അതിവേഗ സെഞ്ചറി നേടിയത്. 28 പന്തുകളിൽ നിന്നായിരുന്നു സെഞ്ചറി നേട്ടം. ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ് ടീമുകൾക്കു വേണ്ടി കളിച്ചിട്ടുള്ള ഓൾ റൗണ്ടർ അമൻ ഖാനെയും ചെന്നൈ സൂപ്പർ കിങ്സ് ട്രയൽസിൽ പങ്കെടുപ്പിച്ചിരുന്നു.