
There was no pressure while playing against Koneru Hampi: Divya Deshmukh
കൊനേരു ഹംപിക്കെതിരെ വനിതാ ചെസ് ലോകകപ്പ് ഫൈനൽ കളിക്കുമ്പോൾ സമ്മർദമുണ്ടായിരുന്നില്ലെന്ന് ഗ്രാൻഡ് മാസ്റ്റർ ദിവ്യ ദേശ്മുഖ്. ‘‘എനിക്കു നഷ്ടപ്പെടാൻ ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് ടെൻഷനുമുണ്ടായിരുന്നില്ല’’ എന്നാണ് ലോകകപ്പ് ജേതാവായ ശേഷം മടങ്ങിയെത്തിയ ദിവ്യ, ജന്മനാടായ നാഗ്പുരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കവേ പറഞ്ഞത്.
ലോകകപ്പ് വേദിയായ ജോർജിയയിലെ ബാതുമിയിൽനിന്ന് ബുധനാഴ്ചയാണ് ദിവ്യ നാഗ്പുരിലെത്തിയത്. "കൊനേരു ഹംപിക്കു ടൈബ്രേക്കർ ഗെയിമിൽ സംഭവിച്ച അബദ്ധമാണ് എനിക്കു വിജയം സമ്മാനിച്ചതെന്നു വിശ്വസിക്കുന്നു. മത്സരത്തിൽ ഒരുഘട്ടത്തിലും എനിക്കു തോൽവിയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നില്ല’’ - ദിവ്യ പറഞ്ഞു.
‘‘പുതിയ തലമുറയോട് എനിക്കു പറയാനൊന്നുമില്ല. എന്നാൽ, അവരുടെ മാതാപിതാക്കളോട് എനിക്കു പറയാനുണ്ട്. നിങ്ങളുടെ കുട്ടികളെ പിന്തുണയ്ക്കുക. തോൽക്കുമ്പോഴാണ് അവർക്കു നിങ്ങളുടെ പിന്തുണ കൂടുതൽ വേണ്ടത്. വിജയങ്ങളുടെ മുഴുവൻ ക്രെഡിറ്റും ഞാൻ മാതാപിതാക്കൾക്കാണു നൽകുന്നത്." - ദിവ്യ പറഞ്ഞു.