വയനാട്: 11 ഓവറിൽ 67 റൺസിന് 4 വിക്കറ്റ് എന്ന പരിതാപകരമായ അവസ്ഥയിൽ നിന്നാണ് സജന സജീവൻ മുംബൈ ഇന്ത്യൻസിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. 180 സ്ട്രൈക്ക് റേറ്റിൽ 25 പന്തിൽ നിന്ന് 45 റൺസ് നേടിയ സജനയായിരുന്നു മത്സരത്തിലെ മുംബൈയുടെ ടോപ് സ്കോറർ.(WPL 2026, Wayanad's Sajana Sajeevan puts in a brilliant performance for Mumbai )
15-ാം ഓവറിൽ രാധാ യാദവിനെതിരെ നേടിയ 65 മീറ്റർ സിക്സറോടെയാണ് സജന തന്റെ ആക്രമണം തുടങ്ങിയത്. തുടർന്ന് തൊട്ടടുത്ത പന്തിൽ ബൗണ്ടറിയും നേടി. നേരിട്ട ആദ്യ 7 പന്തിൽ 5 റൺസ് മാത്രം നേടിയ സജന, പിന്നീട് നേരിട്ട 7 പന്തിൽ നിന്ന് 20 റൺസ് വാരിക്കൂട്ടി. 14 പന്തിൽ 25 റൺസ് എന്ന നിലയിലേക്ക് കുതിച്ചു.
അരുന്ധതി റെഡ്ഡിക്കെതിരെ വിക്കറ്റ് കീപ്പർ റിച്ച ഘോഷിന്റെ തലയ്ക്ക് മുകളിലൂടെ സജന പറത്തിയ സ്കൂപ്പ് ഷോട്ട് സൂര്യകുമാർ യാദവിനെ ഓർമ്മിപ്പിക്കുന്നതായിരുന്നു. ആകെ 7 ഫോറുകളും ഒരു സിക്സറുമാണ് സജനയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്. ഹർമൻപ്രീത് കൗറിനെയും നാറ്റ് സീവർ ബ്രന്റിനെയും വിറപ്പിച്ച നദീൻ ഡി ക്ലെർക്കിനെതിരെ മാത്രം അഞ്ച് പന്തിൽ നിന്ന് 13 റൺസ് സജന നേടി.
നിക്കോള കാരിക്കൊപ്പം അഞ്ചാം വിക്കറ്റിൽ 82 റൺസാണ് സജന കൂട്ടിച്ചേർത്തത്. അവസാന ഓവറുകളിലാണ് താരം പുറത്തായത്. 2024-ൽ ഡൽഹി ക്യാപിറ്റൽസിനെതിരെ അവസാന പന്തിൽ സിക്സറടിച്ച് ജയിപ്പിച്ച സജനയുടെ മറ്റൊരു മികച്ച പ്രകടനത്തിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.