ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിങ്‌സിൽ ഓസീസിന് എട്ട് വിക്കറ്റുകൾ നഷ്ടമായി. മൂന്ന് ദിവസം ശേഷിക്കേ 212 റൺസിന്റെ ലീഡാണ് ആസ്ട്രേലിയക്കുള്ളത്. 13 റൺസുമായി മിച്ചൽ സ്റ്റാർക്കും ഒരു റൺസുമായി നേഥൻ ലിയോണുമാണ് ക്രീസിൽ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 138 ന് എട്ട് എന്ന നിലയിലാണ് ഓസീസ്.
ആദ്യ ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്കയെ 138 റൺസിന് മടക്കിയ ഓസീസ് 74 റൺസ് ലീഡുമായാണ് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചത്. എന്നാൽ രണ്ടാം ഇന്നിങ്‌സിലും കഗിസോ റബാഡയും ലുങ്കി എങ്കിഡിയും എരിഞ്ഞ് കത്തിയതോടെ ആദ്യ ഇന്നിങ്‌സിലേതിന് സമാനമായി കൂട്ടത്തകർച്ച നേരിട്ടു. അഞ്ച് ബാറ്റർമാരാണ് രണ്ടക്കം കാണാതെ പുറത്തായത്. റബാഡ നാല് വിക്കറ്റും എങ്കിഡി മൂന്ന് വിക്കറ്റുംനേടി.
ഏഴാമനായിറങ്ങിയ അലക്‌സ് കാരിയാണ് ഓസീസിനായി പൊരുതി നോക്കിയത്. കാരി 50 പന്തിൽ 43 റൺസെടുത്തു. പരമാവധി ലീഡുയർത്തിയ ശേഷം രണ്ടാം ഇന്നിങ്‌സിൽ പ്രോട്ടീസിനെ കുറഞ്ഞ സ്‌കോറിൽ എറിഞ്ഞിടുക എന്നതാവും ഓസീസിന്റെ പദ്ധതി.