മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യയിൽ നിശ്ചയിച്ചിട്ടുള്ള തങ്ങളുടെ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് (ബിസിബി) കർശന മറുപടിയുമായി ബിസിസിഐ. ഓരോ ടീമുകളുടെയും താല്പര്യത്തിനനുസരിച്ച് ലോകകപ്പ് മത്സരക്രമം മാറ്റാൻ കഴിയില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിനെത്തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായത്.(World Cup schedule cannot be changed to suit individual teams' interests, BCCI responds to Bangladesh)
ഐപിഎൽ താരലേലത്തിൽ 9.20 കോടി രൂപയ്ക്കാണ് മുസ്തഫിസുർ റഹ്മാനെ കെകെആർ സ്വന്തമാക്കിയത്. എന്നാൽ ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർ താരത്തിനെതിരെ രംഗത്തുവന്നു. ഇതേത്തുടർന്ന് മുസ്തഫിസുറിനെ ടീമിൽ നിന്ന് ഒഴിവാക്കാൻ ബിസിസിഐ കെകെആറിനോട് നിർദ്ദേശിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ബംഗ്ലാദേശ് തീരുമാനിച്ചത്.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിലെ മത്സരങ്ങൾ മാറ്റണമെന്ന് ബംഗ്ലാദേശ് ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. ലോകകപ്പ് എന്നത് നിരവധി രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റാണ്. ടീമുകളുടെ സൗകര്യത്തിനനുസരിച്ച് വേദി മാറ്റുന്നത് പ്രായോഗികമല്ല. ടീമുകൾക്കുള്ള വിമാന ടിക്കറ്റുകളും ഹോട്ടലുകളും മാസങ്ങൾക്ക് മുൻപേ ബുക്ക് ചെയ്തതാണ്. ഇവ പെട്ടെന്ന് മാറ്റുന്നത് ടൂർണമെന്റിനെ ബാധിക്കും എന്നും ബി സി സി ഐ പറയുന്നു.