
മുംബൈ: ഇന്ത്യ ആതിഥ്യം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിന്റെ ട്രോഫി ടൂറിന് മുംബൈയിൽ തുടക്കമായി. വനിതാ സീനിയർ ക്രിക്കറ്റിലെ കന്നി ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന ഇന്ത്യൻ ടീമിന്റെ പ്രതീക്ഷകൾക്ക് ഊർജ്ജം പകർന്ന് യുവ്‍രാജ് സിങ്. "പ്രതീക്ഷകൾക്ക് പകരം, സാഹചര്യങ്ങൾക്ക് അനുസരിച്ച് കളിക്കുക. വ്യക്തിഗത മികവിലും ടീമിന്റെ അനുഭവ സമ്പത്തിലും വിശ്വാസമർപ്പിക്കുക" - മുംബൈയിൽ നടന്ന ചടങ്ങിൽ സംസാരിക്കവേ യുവ്‍രാജ് സിങ് പറഞ്ഞു.
സെപ്റ്റംബർ 30ന് ആരംഭിക്കുന്ന ലോകകപ്പിന്റെ 50–ാം കൗണ്ട് ഡൗൺ ദിനത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, താരങ്ങളായ സ്മൃതി മന്ഥന, ജമീമ റോഡ്രിഗസ്, ഐസിസി ചെയർമാൻ ജയ് ഷാ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വനിതാ ലോകകപ്പ് കിരീടത്തിനായുള്ള രാജ്യത്തിന്റെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാൻ തന്റെ ടീം സജ്ജമാണെന്നും ലോകകപ്പിന് മുൻപ് ഓസ്ട്രേലിയയ്ക്കെതിരെ നാട്ടിൽ നടക്കുന്ന പരമ്പര, ഇന്ത്യയുടെ തയാറെടുപ്പുകൾക്ക് കരുത്തുപകരുമെന്നും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പറഞ്ഞു. ബെംഗളൂരുവിൽ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും.