
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനാകാൻ അപേക്ഷ നൽകിയവരിൽ സ്പാനിഷ് ഇതിഹാസ താരം ചാവി ഹെര്‍ണാണ്ടസും. ടീം പരിശീലകനായിരുന്ന സ്പെയിൻകാരൻ മനോലോ മാർക്കേസ് രാജിവച്ചതിനെ തുടര്‍ന്നു വന്ന ഒഴിവിലേക്കാണ് 170 അപേക്ഷകൾ ലഭിച്ചത്. ഇതിൽ ഒന്നാണ് എഐഎഫ്എഫ് അധികൃതരെ ഞെട്ടിച്ചത്. വലിയ സാമ്പത്തിക ഭാരം ഏറ്റെടുക്കേണ്ടിവരുമെന്നതിനാൽ ചാവിയുടെ അപേക്ഷ തുടക്കത്തിൽ തന്നെ തള്ളിയതായാണ് റിപ്പോർട്ട്.
നാലു പേരുടെ ചുരുക്കപ്പട്ടികയിൽ ചാവിക്ക് ഇടം ലഭിച്ചില്ല. ഖാലിദ് ജമീൽ, മുൻ ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈന്‍, മുൻ കിർഗിസ് പരിശീലകൻ സ്റ്റെഫാൻ തർക്കോവിച്ച്, ബെംഗളൂരു എഫ്സി അസിസ്റ്റന്റ് കോച്ച് റെനഡി സിങ് എന്നിവരാണ് ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത്. സ്വന്തം ഇ മെയിൽ ഐഡിയിൽനിന്നാണ് ചാവി ഇന്ത്യൻ പരിശീലകനാകാനുള്ള അപേക്ഷ നൽകിയത്. കേരള ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകരായ കിബു വികുന, എൽകോ ഷട്ടോരി എന്നിവരും അപേക്ഷ നൽകിയിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. അതേസമയം, ചാവിയുടെ പേര് അപേക്ഷകളിലുണ്ടായിരുന്നതായി എഐഎഫ്എഫ് ഡയറക്ടർ സുബ്രത പോൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഒരുപാട് സ്പാനിഷ് പരിശീലകർ ഉള്ളതുകൊണ്ട് ചിലപ്പോഴൊക്കെ ഇന്ത്യൻ ഫുട്ബോൾ രംഗം ശ്രദ്ധിക്കാറുണ്ടെന്ന് ചാവി മുൻപൊരിക്കൽ പ്രതികരിച്ചിരുന്നു. ‘‘സ്പാനിഷ് ഇതിഹാസത്തിന് ഇന്ത്യൻ ഫുട്ബോളിൽ താല്‍പര്യമുണ്ടെങ്കിൽ തന്നെ ഈ ജോലിക്ക് എഐഎഫ്എഫ് ഒരുപാടു പണം മുടക്കേണ്ടിവരും." എന്നാണ് ഒരു പ്രതിനിധി, സംഘടനയുടെ വെർച്വൽ മീറ്റിങ്ങിൽ വ്യക്തമാക്കിയത്.