
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ ടീമിനൊപ്പം തുടരാൻ താൽപര്യമില്ലെന്ന് ക്യാപ്റ്റൻ സഞ്ജു സാംസൺ അറിയിച്ചതോടെ അവസരം മുതലാക്കാനൊരുങ്ങി രാജസ്ഥാൻ റോയൽസ്. സഞ്ജുവിനെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്സ് മുന്നോട്ടു വന്നെങ്കിലും പകരം രണ്ട് ചെന്നൈ താരങ്ങളെ വേണമെന്നാണു രാജസ്ഥാന്റെ ആവശ്യം. ട്രേഡ് ഡീലിലൂടെ താരത്തെ കൈമാറുമ്പോൾ എതിർ ടീമിൽനിന്ന് പണത്തിനു പുറമേ പകരം താരങ്ങളെയും ടീമുകൾ സ്വന്തമാക്കാറുണ്ട്. എന്നാൽ സഞ്ജുവിന്റെ കാര്യത്തിൽ രണ്ടു പേർ വേണമെന്നാണു രാജസ്ഥാന്റെ നിലപാട്.
രാജസ്ഥാനെ കൂടുതൽ മത്സരങ്ങളിൽ നയിച്ചിട്ടുള്ള ക്യാപ്റ്റനാണു സഞ്ജു. ഫ്രാഞ്ചൈസിക്കായി കൂടുതൽ റൺസ് നേടിയ താരം, കൂടുതൽ വിജയങ്ങളുള്ള ക്യാപ്റ്റൻ എന്നീ റെക്കോർഡുകളും സഞ്ജുവിന്റെ പേരിലാണ്. അങ്ങനെയൊരു താരത്തെ വിട്ടുകൊടുക്കുമ്പോൾ പരമാവധി നേട്ടം കൊയ്യാനാണു ആർ ആർ ടീമിന്റെ ശ്രമം. ഏതൊക്കെ താരങ്ങളെയാണ് രാജസ്ഥാൻ ആവശ്യപ്പെടുന്നതെന്ന വിവരം പുറത്തുവന്നിട്ടില്ല. ചെന്നൈയുടെ പ്രധാനപ്പെട്ട രണ്ടു താരങ്ങളെയാണ് രാജസ്ഥാൻ ചോദിക്കുന്നത്. എന്നാൽ ഇവരെ വിട്ടുകൊടുക്കാൻ ചെന്നൈ മാനേജ്മെന്റിനും മടിയുണ്ട്.
സഞ്ജുവിനെ വിൽക്കാൻ സാധിച്ചില്ലെങ്കിൽ അടുത്ത സീസണ് മുമ്പ് റിലീസ് ചെയ്യാനാണു സാധ്യത. അങ്ങനെയെങ്കിൽ മിനി ലേലത്തിൽ പങ്കെടുത്താൽ ചെന്നൈയ്ക്ക് സ്വന്തം താരങ്ങളെ നഷ്ടപ്പെടുത്താതെ തന്നെ സഞ്ജുവിനെ വാങ്ങുകയും ചെയ്യാം. എന്നാൽ മറ്റു ടീമുകളും മലയാളി താരത്തിനുവേണ്ടി രംഗത്തുണ്ട്. സഞ്ജുവിനെപ്പോലൊരു ക്യാപ്റ്റനെയാണ് ആഗ്രഹിക്കുന്നതെന്ന് കൊൽക്കത്ത ടീം മാനേജ്മെന്റ് പ്രതിനിധി മുമ്പ് വെളിപ്പെടുത്തിയിരുന്നു.