
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവുമായി വാണിജ്യ കരാർ പുതുക്കാതെ വിരാട് കോലി. ഇതോടെ 18 സീസണുകൾക്കൊടുവിൽ ആർസിബി വിടാനാണോ ഉദ്ദേശമെന്നാണ് ആരാധകർ ചോദിക്കുന്നത്. ഐപിഎല്ലിൽ 18 വർഷം തുടർച്ചയായി ഒരേ ടീമിൽ തന്നെ കളിച്ച താരമാണ് കോലി. ആർസിബിക്കൊപ്പം കഴിഞ്ഞ സീസണിൽ കന്നി ഐപിഎൽ കിരീടം നേടാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.
ഐപിഎൽ കിരീടം ബെംഗളൂരുവിലേക്കെത്തിച്ച് മാസങ്ങൾക്കുള്ളിൽ താരം ഫ്രാഞ്ചൈസിയുമായുള്ള തന്റെ 18 വർഷത്തെ ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണെന്നാണ് അഭ്യൂഹം. അടുത്ത സീസണിലേക്കുള്ള താരലേലത്തിന് രണ്ടുമാസം മാത്രം ശേഷിക്കെ പുതിയ വാണിജ്യ കരാറിൽ കോലി ഒപ്പുവച്ചിട്ടില്ല, ഇതാണ് ആരാധകരുടെ സംശയങ്ങൾക്ക് കാരണം.
അതേസമയം, വാണിജ്യ കരാറിന് ഒരു ഫ്രാഞ്ചൈസിയുമായുള്ള പ്രധാനകരാറുമായി ബന്ധമില്ല. അടുത്ത സീസണ് മുമ്പ് ആർസിബിയുടെ ഉടമസ്ഥതയിൽ മാറ്റം വന്നേക്കുമെന്ന സൂചനയുണ്ട്. ഇതുകൊണ്ടാകാം കോലി വാണിജ്യ കരാർ പുതുക്കാത്തത്. പരസ്യങ്ങൾ, ഫോട്ടോ ഷൂട്ടുകൾ, സ്വകാര്യ പരിപാടികൾ എന്നിവ ഉൾപ്പെടുന്നതാണ് വാണിജ്യകരാർ. പ്രതിഫലം, ബോണസ് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്നതാണ് പ്രധാന കരാർ.
എന്നാലിപ്പോൾ, ഇക്കാര്യം നിരസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. കോലി ആർസിബിയിൽ തന്നെ കരിയർ തുടരുമെന്നാണ് കൈഫ് പറയുന്നത്. വാണിജ്യ കരാറിന് ഒരു ഫ്രാഞ്ചൈസിയുമായുള്ള പ്രധാനകരാറുമായി ബന്ധമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആർസിബിക്കായേ താൻ അവസാന മത്സരം കളിക്കൂ എന്ന് കോലി വാഗ്ദാനം നൽകിയിട്ടുണ്ടെന്നാണ് കൈഫ് ചൂണ്ടിക്കാട്ടുന്നത്.