ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നതിന്റെ ചർച്ചകൾ പുരോഗമിക്കവേ അപ്രതീക്ഷിത വിരമിക്കൽ നീക്കവുമായി വിരാട് കോലി. ഇംഗ്ലണ്ട് പര്യടനത്തിനു മുന്നേ ടെസ്റ്റിൽനിന്ന് വിരമിക്കാനുള്ള താൽപര്യം അറിയിച്ച് കോലി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ സമീപിച്ചതായാണ് വിവരം. തീരുമാനം പുനഃപരിശോധിക്കണമെന്ന് കോലിയോട് ബിസിസിഐ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
ജൂൺ 20ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ, അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുന്നത്. ഇംഗ്ലണ്ട് പര്യടനം അടുത്തിരിക്കെ നായകൻ രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ്, അപ്രതീക്ഷിത നീക്കത്തിലൂടെ ടെസ്റ്റ് കരിയറിന് വിരാമം ഇടാനുള്ള തീരുമാനം വിരാട് കോലി ബിസിസിഐയെ അറിയിച്ചത്. ഇന്ത്യയെ സംബന്ധിച്ച് പുതിയ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പരമ്പരയ്ക്ക് ഇംഗ്ലണ്ട് പര്യടനത്തോടെ തുടക്കമാകും. ഈ സാഹചര്യത്തിലാണ് രോഹിത്തിനു പിന്നാലെ കോലിയും വിരമിക്കൽ തീരുമാനം അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ട്വന്റി20 ലോകകപ്പ് കിരീടം നേടിയതിനു പിന്നാലെ ഇരുവരും ഒരുമിച്ചാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയ്ക്കായി ഇതുവരെ 123 ടെസ്റ്റുകൾ കളിച്ചിട്ടുള്ള കോലി, 30 സെഞ്ചറികൾ ഉൾപ്പെടെ 9230 റൺസാണ് നേടിയിട്ടുള്ളത്.