
ഒക്ടോബറിലെ ഓസ്ട്രേലിയൻ പര്യടനത്തോടെ വിരാട് കോലിയും രോഹിത് ശർമയും ഏകദിന ക്രിക്കറ്റിൽനിന്നു വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). 2027 ഏകദിന ലോകകപ്പുവരെ 2 സൂപ്പർതാരങ്ങൾക്കും ഇന്ത്യൻ ടീമിൽ അവസരം നൽകിയേക്കില്ലെന്നും ഒക്ടോബർ 25ന് സിഡ്നിയിൽ നടക്കുന്ന മൂന്നാം ഏകദിനത്തിനുശേഷം ഇരുവരും വിരമിക്കുമെന്നുമുള്ള റിപ്പോർട്ടുകളാണ് തള്ളിയത്.
കോലിയുടെയും രോഹിത്തിന്റെയും വിരമിക്കലിനെക്കുറിച്ച് ഇപ്പോൾ ആലോചനകളില്ല. ഈ വർഷത്തെ ഏഷ്യാ കപ്പിനും അടുത്തവർഷത്തെ ട്വന്റി20 ലോകകപ്പിനും മികച്ച ടീമിനെ ഒരുക്കുകയാണ് നിലവിലെ പ്രധാന ലക്ഷ്യമെന്ന് ബിസിസിഐ പ്രതിനിധികൾ അറിയിച്ചതായാണ് റിപ്പോർട്ട്.
ടെസ്റ്റ്, ട്വന്റി20 എന്നിവയിൽനിന്നു വിരമിച്ച കോലിയും രോഹിത്തും ഈ വർഷത്തെ ഐപിഎലിനുശേഷം മത്സരങ്ങൾ കളിച്ചിട്ടില്ല. ഒക്ടോബർ 19 മുതൽ 25 വരെ നടക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലൂടെയാണ് സൂപ്പർ താരങ്ങൾ ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്തുക. അതിനുശേഷം നവംബറിൽ നാട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഇന്ത്യ ഏകദിന പരമ്പര കളിക്കുന്നുണ്ട്.
ഐപിഎലിനുശേഷം ലണ്ടനിൽ തങ്ങുന്ന വിരാട് കോലി, അവിടെ ബാറ്റിങ് പരിശീലനം നടത്തുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. വിദേശ യാത്രകൾക്കുശേഷം മുംബൈയിൽ മടങ്ങിയെത്തിയ രോഹിത് ശർമയും വൈകാതെ പരിശീലനം പുനരാരംഭിക്കുമെന്നാണ് സൂചന.