

ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്എൽ) പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ ആദ്യഘട്ട ചർച്ച പരാജയം. എന്നാൽ, ഇന്ത്യൻ സൂപ്പർ ലീഗ് നടക്കുമെന്ന് കായിക മന്ത്രിയുടെ ഭാഗത്തുനിന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്ന് ഒരു ക്ലബ്ബ് ഓഫിഷ്യൽ മാധ്യമങ്ങളോടു പറഞ്ഞു.
ന്യൂഡൽഹിയിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനത്ത് പ്രശ്നപരിഹാരത്തിനായി ആറ് വ്യത്യസ്ത യോഗങ്ങളാണു കഴിഞ്ഞ ദിവസം നടത്തിയത്. ഐഎസ്എൽ, ഐ ലീഗ് ക്ലബ്ബുകളും മാര്‍ക്കറ്റിങ് പാർട്ണർമാരും ഒടിടി പ്ലാറ്റ്ഫോം പ്രതിനിധികളും യോഗങ്ങളിൽ പങ്കെടുത്തിരുന്നു.
എന്നാൽ, ലീഗ് നടത്തിപ്പിന് സ്പോൺസറെ കണ്ടെത്തുന്നത് ഉൾപ്പെടെ ചർച്ച ചെയ്യാൻ കായികമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പരിഹാരം കാണാതെ പിരിഞ്ഞു. രാവിലെ തുടങ്ങിയ ചർച്ച രാത്രി വൈകിയും നടന്നെങ്കിലും സ്പോൺസർമാരെ എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തിൽ തീരുമാനമായില്ല.