ഫ്രാൻസിനെ 4-5 ഗോളുകൾക്കു തോൽപ്പിച്ച് സ്‌പെയിൻ യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ. നിക്കോ വില്യംസ് (22 ാം മിനിറ്റ്), മിഖേൽ മെറീനോ (25), ലമീൻ യമാൽ (54, 67), പെദ്രി (55) എന്നിവരാണ് സ്‌പെയിനിനു വേണ്ടി ഗോൾ നേടിയത്. കിലിയൻ എംബപെ (59), റയാൻ ഷെർക്കി (79), റാൻഡൽ കൊളോ മുവാനി (90+3) എന്നിവരാണ് ഫ്രാൻസിനു വേണ്ടി ഗോൾ നേടിയത്. 84–ാം മിനിറ്റിൽ സ്‌പെയിൻ താരം ഡാനി വിവിയൻ ഓൺഗോൾ വഴങ്ങി. 8ന് നടക്കുന്ന ഫൈനലിൽ സ്‌പെയിൻ പോർച്ചുഗലിനെ നേരിടും.
ആദ്യ പകുതിയിൽ രണ്ടു ഗോളുകൾ നേടിയ സ്പെയിനിന്റെ ആധിപത്യമായിരുന്നു ഗ്രൗണ്ടിൽ കണ്ടത്. രണ്ടാം പകുതിയിൽ 55–ാം മിനിറ്റ് ആകുമ്പോഴേക്കും ഗോളെണ്ണം നാലാക്കി സ്പെയിന്‍ ഫൈനൽ ഏറെക്കുറെ ഉറപ്പിച്ചിരുന്നു. അപ്പോഴാണ് ഫ്രാന്‍സിന്റെ തിരിച്ചടി. അവസാന മിനിറ്റുകളിൽ സമനിലയ്ക്കായി ഫ്രാൻസ് നന്നായി പൊരുതിയെങ്കിലും സ്പാനിഷ് പ്രതിരോധം പിടിച്ചുനിന്നു. ഇതോടെ സ്കോർ 5–4ൽ നിൽക്കെ ഫൈനൽ വിസിൽ മുഴങ്ങി. .
സെമി ഫൈനലിൽ ജർമനിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോൽപ്പിച്ചാണ് പോർച്ചുഗൽ ഫൈനലിൽ കടന്നത്. യുവേഫ നേഷൻസ് ലീഗ് രണ്ടു തവണ ജയിക്കുന്ന ആദ്യ ടീമെന്ന നേട്ടത്തിനായിരിക്കും പോർച്ചുഗൽ പോരാടുക. 2019 ൽ യുവേഫ നേഷൻസ് ലീഗിന്റെ ആദ്യ സീസണിൽ നെതർലന്റ്സിനെ ഏകപക്ഷിയമായ ഒരു ഗോളിനു തോൽപ്പിച്ച് പോർച്ചുഗൽ കിരീടം ചൂടിയിരുന്നു.