നിലവിലെ ചാമ്പ്യൻമാരായ സ്‌പെയിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ (5-3) മറികടന്ന് പോർച്ചുഗൽ യുവേഫ നേഷൻസ് ലീഗ് കിരീടം നേടി. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും 2-2 സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ പറങ്കിപ്പടക്കായി കിക്കെടുത്തവരെല്ലാം വല കുലുക്കി. എന്നാൽ സ്പാനിഷ് ക്യാപ്റ്റൻ അൽവാരോ മൊറാട്ടയുടെ കിക്ക് പോർച്ചുഗൽ ഗോൾ കീപ്പർ ഡിയോഗ കോസ്റ്റ തടഞ്ഞത് നിർണായകമായി.
21ാം മിനിട്ടിൽ മാർട്ടിൻ സുബിമെൻഡിയിലൂടെ സ്‌പെയിനാണ് ലീഡെടുത്തത്. പിന്നാലെ 25ാം മിനിട്ടിൽ ന്യൂനോ മെൻഡസ് പോർച്ചുഗലിനായി സമനിലപിടിച്ചു. ആദ്യപകുതിക്ക് തൊട്ടുമുൻപായി മൈക്കൽ ഒയാർ സബാൽ(45) ചെമ്പടയെ വീണ്ടും മുന്നിലെത്തിച്ചു (2-1) . എന്നാൽ 61ാം മിനിറ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡയിലൂടെ പറങ്കിപ്പട രണ്ടാം ഗോൾ നേടി വീണ്ടും ഒപ്പമെത്തി(2-2). നിശ്ചിത സമയത്തും അധികസമയത്തും സമനില കടക്കാൻ ഇരുടീമുകൾക്കുമായില്ല. ഇതിനിടെ റൊണാൾഡോയേയും ലമീൻ യമാലിനേയും പരിശീലകർ പിൻവലിച്ചു.
പോർച്ചുഗലിനായി റൊണാൾഡോയുടെ മൂന്നാം കിരീടമാണിത്. 2016 ലെ യൂറോ കപ്പും 2019 ലെ നേഷൻസ് ലീഗും പോർച്ചുഗൽ ജയിച്ചിരുന്നു. ലമീൻ യമാലിനെ കൃത്യമായി പൂട്ടിയ ന്യൂനോ മെൻഡിസിന്റെ പ്രകടനം മത്സരത്തിൽ നിർണായകമായി. മെൻഡസാണ് ഫൈനലിലെ താരം.