
ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയ ഋഷഭ് പന്തിൻ്റെ ആഘോഷം അനാവശ്യമെന്ന് താരത്തിൻ്റെ സർജൻ. ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ ഋഷഭ് പന്ത് ഗ്രൗണ്ടിൽ മറിഞ്ഞാണ് ആഘോഷിച്ചത്. താരത്തിൻ്റെ ആഘോഷത്തിന്റെ വിഡിയോ വൈറലായിരുന്നു.
പന്തിന്റെ സമ്മർസോൾട്ട് (കുട്ടിക്കരണം മറിഞ്ഞുള്ള) ആഘോഷം അനാവശ്യമായിരുന്നുവെന്നാണ് അദ്ദേഹത്തിൻ്റെ സർജനായ ഡോക്ടർ പർദിവാല പറഞ്ഞത്. 2022ൽ നടന്ന വാഹനാപകടത്തിൻ്റെ ഭീകരതയിൽ തുടർന്ന് കളിക്കാനാകുമോ എന്ന് ഭയന്നിരുന്ന താരത്തെ ചികിത്സിച്ച് സുഖപ്പെടുത്തിയ ഡോക്ടറാണ് പർദിവാല.
"ഋഷഭ് പന്ത് ജിംനാസ്റ്റുകളെപ്പോലെയാണ് പരിശീലിച്ചത്. ശരീരം വലിപ്പമുണ്ടെങ്കിലും വഴക്കമുള്ളതാണ്. അതുകൊണ്ടാണ് കുറച്ചുനാളായി അദ്ദേഹം സമ്മർസോൾട്ട് ചെയ്യുന്നത്. പക്ഷേ, ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയതിന് ശേഷമുള്ള സമ്മർസോൾട്ട് അനാവശ്യമായിരുന്നു."- പർദിവാല പറഞ്ഞു.
2022 ഡിസംബർ 30ന് ഡൽഹിയിൽ നിന്നും സ്വന്തം നാടായ റൂർകീയിലേക്കുള്ള യാത്രക്കിടെയാണ് ഋഷഭ് പന്തിൻ്റെ കാർ ഡിവൈഡറിൽ ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ പന്തിനെ ചികിത്സിച്ച് സുഖപ്പെടുത്തിയത് ഡോക്ടർ പർദിവാല ആയിരുന്നു.