ന്യൂഡൽഹി: ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന പുരുഷ ടി20 ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന ബംഗ്ലാദേശിന്റെ നിലപാടിൽ അയവില്ല. പ്രശ്നപരിഹാരത്തിനായി ഐസിസി പ്രതിനിധി സംഘം അടുത്ത ദിവസങ്ങളിൽ ബംഗ്ലാദേശ് സന്ദർശിച്ച് ബിസിബി പ്രസിഡന്റ് അമിനുൾ ഇസ്ലാമുമായി ചർച്ച നടത്തും.(T20 World Cup crisis, ICC to hold direct talks with Bangladesh)
ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്മാനെ ബിസിസിഐ നിർദ്ദേശപ്രകാരം ഒഴിവാക്കിയതാണ് നിലവിലെ പ്രശ്നങ്ങൾക്ക് ആധാരം. ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യവും സുരക്ഷാ വെല്ലുവിളികളും ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയ താരത്തെ ഒഴിവാക്കാൻ നിർദ്ദേശിച്ചത്.
ഇതിൽ പ്രതിഷേധിച്ച് ബംഗ്ലാദേശ് ഐപിഎൽ സംപ്രേക്ഷണം നിരോധിക്കുകയും തങ്ങളുടെ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ഐസിസിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യയിലെ തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബംഗ്ലാദേശിന്റെ പ്രധാന ആവശ്യം. എന്നാൽ ഈ ആവശ്യം ഐസിസി നേരത്തെ തള്ളിയിരുന്നു.
കളിക്കാരുടെ സുരക്ഷയും രാജ്യത്തിന്റെ അന്തസ്സും പണയപ്പെടുത്തി ലോകകപ്പ് കളിക്കാനില്ലെന്ന് ബംഗ്ലാദേശ് സ്പോർട്സ് അഡ്വൈസർ ആസിഫ് നസ്രുൾ വ്യക്തമാക്കി. ഇന്ത്യയിലെ സാഹചര്യം ഐസിസിക്ക് പൂർണ്ണമായി ബോധ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. ഗ്രൂപ്പ് സി-യിൽ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ഇറ്റലി, നേപ്പാൾ എന്നിവർക്കൊപ്പമാണ് ബംഗ്ലാദേശിന്റെ സ്ഥാനം.