പന്ത്രണ്ട് യുവ ഫുട്ബോൾ താരങ്ങൾക്ക് മലേഷ്യയിൽ അന്താരാഷ്ട്ര പരിശീലനത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കി സൂപ്പർ ലീഗ് കേരള | Super League Kerala

"കേരളത്തിലെ മികച്ച താരങ്ങൾക്ക് ലോക താരങ്ങളുടെ നിരയിലേക്ക് ആത്മവിശ്വാസത്തോടെ നടന്നുകയറാൻ കഴിയുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം"
SLK
Published on

കേരളത്തിൽ നിന്നുള്ള പന്ത്രണ്ട് യുവ ഫുട്ബോൾ താരങ്ങൾക്ക് മലേഷ്യയിൽ നടക്കുന്ന അന്താരാഷ്ട്ര പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ഒരുക്കി സൂപ്പർ ലീഗ് കേരള. സംസ്ഥാനത്ത് നടന്ന ഏറ്റവും വിപുലമായ ഗ്രാസ്റൂട്ട് തലത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് താരങ്ങൾക്ക് ഈ സുവർണ്ണാവസരം ലഭിച്ചതെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, എസ്.എൽ.കെ ഡയറക്ടർ ഫിറോസ് മീരാൻ, എസ്.എൽ.കെ ഡയറക്ടറും സി.ഇ.ഒയുമായ മാത്യു ജോസഫ് എന്നിവർ കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. ഈ 12 താരങ്ങളും പരിശീലനത്തിനായി വ്യാഴാഴ്ച മലേഷ്യലേക്ക് തിരിക്കും.

സൂപ്പർ ലീഗ് കേരളയും (SLK) ആന്ദ്രേസ് ഇനിയേസ്റ്റ സ്കൗട്ടിംഗും ചേർന്നൊരുക്കിയ ഈ സംരംഭം, ഗ്രാമീണ, നഗര പ്രദേശങ്ങളിലെ യുവതാരങ്ങൾക്ക് അന്താരാഷ്ട്ര പരിചയവും പ്രൊഫഷണൽ മികവും നൽകാൻ ലക്ഷ്യമിട്ടുള്ളതാണ്.

സ്പാനിഷ് ലാ ലിഗ ക്ലബ്ബായ വിയ്യാറിയൽ സി.എഫിന്റെ അനുബന്ധ സ്ഥാപനമായ വിയ്യാറിയൽ അക്കാദമിയിലാണ് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് 12 ദിവസത്തെ തീവ്ര പരിശീലനം ലഭിക്കുക. ജൂൺ 12 മുതൽ 24 വരെ നീളുന്ന ഈ പരിശീലനത്തിൽ നൂതന കോച്ചിംഗ്, സൗഹൃദ മത്സരങ്ങൾ, വിവിധ സംസ്കാരങ്ങളെ അടുത്തറിയാനുള്ള അവസരങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. യാത്രയും, താമസവും, പരിശീലനവും ഉൾപ്പെടെയുള്ള മുഴുവൻ ചിലവുകളും സൂപ്പർ ലീഗ് കേരളയാണ് വഹിക്കുന്നത്.

“തിരഞ്ഞെടുക്കപ്പെട്ട യുവതാരങ്ങളിൽ പലരും ആദ്യമായിട്ടാണ് വിദേശത്ത് പരിശീലനം നേടാൻ പോകുന്നത്. അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്ന ഒരവസരം കൂടിയാണിത്. കേരളത്തിലെ മികച്ച താരങ്ങൾക്ക് ലോക താരങ്ങളുടെ നിരയിലേക്ക് ആത്മവിശ്വാസത്തോടെ നടന്നുകയറാൻ കഴിയുക എന്നതാണ് ഞങ്ങൾ ലക്ഷ്യം വെക്കുന്നത്." - മാത്യു ജോസഫ് പറഞ്ഞു.

സമഗ്രമായ ഫുട്ബോൾ വിദ്യാഭ്യാസത്തിലും ജീവിത നൈപുണ്യ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് കൂടുതൽ അന്താരാഷ്ട്ര സഹകരണങ്ങളോടും ആഭ്യന്തര യുവജന വികസന പരിപാടികളോടും കൂടി ഈ സംരംഭം വികസിപ്പിക്കാൻ സൂപ്പർ ലീഗ് കേരളയ്ക്ക് പദ്ധതിയുണ്ടെന്നും പത്രസമ്മേളനത്തിൽ അധികൃതർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com