

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ബാറ്റിങ്ങിനിടെ കഴുത്തിന് പരുക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ആശുപത്രിയിൽ. രണ്ടാം ദിനത്തിലെ മത്സരം അവസാനിച്ചതിനു പിന്നാലെയാണ് ഗില്ലിനെ കൊൽക്കത്തയിലെ വുഡ്‌ലാൻഡ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ താരം ഇപ്പോൾ നിരീക്ഷണത്തിലാണ്. മുൻകരുതൽ നടപടിയായി ആശുപത്രിയിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. ന്യൂറോ സർജന്മാർ, ന്യൂറോളജിസ്റ്റുകൾ, കാർഡിയോളജിസ്റ്റുകൾ തുടങ്ങിയവർ ബോർഡിലുണ്ട്. ഗുരുതരമായ പ്രശ്നമില്ലെന്നാണ് എംആർഐ സ്കാനിങ് റിപ്പോർട്ട്.
ബിസിസിഐ മെഡിക്കൽ സംഘവും താരത്തെ നിരീക്ഷിക്കുന്നുണ്ട്. ആദ്യ ടെസ്റ്റിൽ ഗിൽ തുടർന്നു കളിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഗുവാഹത്തിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഗിൽ കളിക്കുന്ന കാര്യത്തിലും ഉറപ്പില്ല. ഇന്ത്യൻ ഇന്നിങ്സിന്റെ 35–ാം ഓവറിൽ സിമോൺ ഹാമറിന്റെ പന്ത് സ്ലോഗ് സ്വീപ്പിലൂടെ ബൗണ്ടറി കടത്തിയതിനു പിന്നാലെ ഗില്ലിന്റെ കഴുത്ത് ഉളുക്കുകയായിരുന്നു. 3 പന്തിൽ 4 റൺസെടുത്തു നിൽക്കെയാണ് പരുക്കേറ്റത്. ഫിസിയോ എത്തി പ്രാഥമിക പരിശോധന നടത്തിയതിനു പിന്നാലെ ഗിൽ റിട്ടയേഡ് ഔട്ടായി മൈതാനം വിടുകയായിരുന്നു.