ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) അവസാന മത്സരങ്ങളിലേക്ക് കടന്നതിനു പിന്നാലെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം വീണ്ടും ചർച്ചയാകുന്നു. ജൂണിൽ ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ രോഹിത് ശർമ ഇന്ത്യൻ നായകനായി തുടരുമോയെന്ന ചർച്ചകളാണ് സജീവമാകുന്നത്. തൽക്കാലം വിരമിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് നായകസ്ഥാനത്തു തുടരാൻ താൽപര്യം പ്രകടിപ്പിച്ച രോഹിത്തിന്, നായകനായി തുടരാനാകുമോയെന്ന കാര്യത്തിൽ വ്യക്തത ഇല്ല. ടീമിലുണ്ടാകുമെന്ന് തീർച്ചയാണെങ്കിലും, രോഹിത്തിനെ നായകസ്ഥാനത്തു നിലനിർത്തുന്ന കാര്യത്തിൽ ടീം മാനേജ്മെന്റോ ബിസിസിഐ യാതൊരു ഉറപ്പും നൽകിയിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്.
ഓസ്ട്രേലിയൻ പര്യടനത്തിലെ ദയനീയ പ്രകടനത്തോടെ രോഹിത് നായകസ്ഥാനത്ത് ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, താരം തന്നെ അതു തള്ളിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 38കാരനായ രോഹിതിന്റെ അവസാന പരമ്പരയായിരിക്കുമെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.
അതിനിടെ, ജസ്പ്രീത് ബുമ്രയെ ഉപനായക സ്ഥാനത്തുനിന്ന് നീക്കി ശുഭ്മൻ ഗില്ലിനെ ഉപനായകനാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ ഏകദിന, ട്വന്റി20 ടീമുകളുടെ ഉപനായകൻ ഗില്ലാണ്. അതേസമയം, രോഹിത്ത് മാറുന്ന സാഹചര്യം ഉണ്ടായാൽ പുതിയ നായകൻ വരുന്നതുവരെ ഇന്ത്യൻ ടീമിനെ നയിക്കാൻ തയാറാണെന്ന് ഒരു മുതിർന്ന താരം ബിസിസിഐ യെ അറിയിച്ചു. എന്നാൽ, ഓഫറിൽ സിലക്ടർമാരോ പരിശീലകരോ ബിസിസിഐയോ താൽപര്യം പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോർട്ട്. നായകസ്ഥാനത്ത് ദീർഘകാലാടിസ്ഥാനത്തിൽ പരിഗണിക്കാവുന്ന ഒരാളെയാണ് പരിശീലകൻ ഗൗതം ഗംഭീറിനും താൽപര്യമെന്നാണ് വിവരം.