

സിഡ്‌നി: ഏകദിന പരമ്പര തൂത്തുവാരാൻ ലക്ഷ്യമിട്ടിറങ്ങിയ ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യക്ക് ആശ്വാസ ജയം. ഓസീസ് മുന്നിൽവെച്ച 237 റൺസ് വിജയലക്ഷ്യം ഇന്ത്യ 38.1 ഓവറിൽ വെറും ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-1ന് ഓസ്‌ട്രേലിയ കിരീടം നേടി.
ഇന്ത്യൻ സൂപ്പർ താരങ്ങളായ രോഹിത് ശർമ്മയുടെയും വിരാട് കോലിയുടെയും തകർപ്പൻ ഇന്നിങ്‌സുകളാണ് ഇന്ത്യക്ക് അനായാസ വിജയം നേടിക്കൊടുത്തത്. തകർപ്പൻ ഫോമിലായിരുന്ന രോഹിത് സെഞ്ചുറി (121 റൺസ്) നേടി പുറത്താകാതെ നിന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ കോലി ഫോം കണ്ടെത്തി 74 റൺസുമായി പുറത്താകാതെ നിന്നു. 24 റൺസെടുത്ത ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിൻ്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. (ഗിൽ ജോഷ് ഹേസൽവുഡിൻ്റെ പന്തിൽ അലക്സ് കാരിക്ക് ക്യാച്ച് നൽകി).
ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ 46.4 ഓവറിൽ 236 റൺസിന് എല്ലാവരും പുറത്തായി. അർദ്ധ സെഞ്ചുറി നേടിയ മാറ്റ് റെൻഷാ (56 റൺസ്), ക്യാപ്റ്റൻ മിച്ചൽ മാർഷ് (41) എന്നിവരാണ് ഓസീസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.