ന്യൂഡൽഹി : ഇന്ത്യൻ ടെന്നീസ് ഇതിഹാസവും ഡബിൾസ് ലോക ഒന്നാം നമ്പറുമായിരുന്ന രോഹൻ ബൊപ്പണ്ണ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിച്ചു. രണ്ട് പതിറ്റാണ്ട് നീണ്ട സംഭവബഹുലമായ കരിയറിനാണ് ഇതോടെ വിരാമമായത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് 45-കാരനായ ബൊപ്പണ്ണ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.(Rohan Bopanna announces retirement after 22-year career)
പാരീസ് മാസ്റ്റേഴ്‌സ് 1000 ടൂർണമെന്റിലാണ് ബൊപ്പണ്ണ അവസാനമായി കളിച്ചത്. വികാരനിർഭരമായ കുറിപ്പാണ് ബൊപ്പണ്ണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
"ജീവിതത്തിന് അർഥം നൽകിയ ഒന്നിനോട് എങ്ങനെ വിട പറയും? മറക്കാനാവാത്ത 20 വർഷങ്ങൾക്ക് ശേഷം, ഞാൻ എൻ്റെ റാക്കറ്റ് ഔദ്യോഗികമായി താഴെ വെക്കുകയാണ്. എൻ്റെ സെർവ് ശക്തിപ്പെടുത്താൻ കൂർഗിൽ വിറക് വെട്ടിയത് മുതൽ ലോകത്തിലെ ഏറ്റവും വലിയ വേദികളിൽ നിന്നതുവരെ, എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായിരുന്നു," അദ്ദേഹം കുറിച്ചു.
ഡബിൾസിലെ ഏറ്റവും പ്രായം കൂടിയ ഗ്രാൻഡ് സ്ലാം ജേതാവ്, ഏറ്റവും പ്രായം കൂടിയ ലോക ഒന്നാം നമ്പർ എന്നീ റെക്കോർഡുകൾ ബൊപ്പണ്ണയുടെ പേരിലാണ്. ഇന്ത്യൻ താരം രണ്ട് തവണ ഗ്രാൻഡ് സ്ലാം കിരീടം നേടിയിട്ടുണ്ട്.
2024 ഓസ്‌ട്രേലിയൻ ഓപ്പൺ (പുരുഷ ഡബിൾസ്), 2017 ഫ്രഞ്ച് ഓപ്പൺ (മിക്സഡ് ഡബിൾസ്), എന്നിവ കൂടാതെ ഒളിമ്പിക്‌സിലും ഡേവിസ് കപ്പിലും ബൊപ്പണ്ണ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.