സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലും ബാറ്റിങ്ങിൽ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ലക്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്തിന്റേത്. ആറു പന്തുകൾ മാത്രം നേരിട്ട പന്ത് ഏഴു റൺസെടുത്തു പുറത്തായി. ലക്നൗ ഇന്നിങ്സിൽ 12–ാം ഓവറിലെ അവസാന പന്തിൽ, ഇഷാൻ മലിംഗയെറിഞ്ഞ സ്ലോ യോർക്കറിൽ ലക്നൗ ക്യാപ്റ്റന്റെ ബാറ്റിൽ തട്ടി ഉയർന്ന പന്ത് ബോളർ തന്നെ പിടിച്ചെടുക്കുകയായിരുന്നു. ഋഷഭ് പന്ത് പുറത്തായതിനു പിന്നാലെ ലക്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക രോഷത്തോടെ സ്റ്റാൻഡിൽനിന്നു കയറിപ്പോകുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
മെഗാ താരലേലത്തിൽ 27 കോടിക്കാണ് ലക്നൗ ഋഷഭ് പന്തിനെ വാങ്ങിയത്. എന്നാൽ സീസണിൽ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച വയ്ക്കാൻ താരത്തിനു സാധിച്ചില്ല. സീസണിൽ 12 മത്സരങ്ങൾ കളിച്ചിട്ടുള്ള ഋഷഭ് പന്ത് 135 റൺസ് മാത്രമാണ് ഇതുവരെ നേടിയത്. താരത്തിന്റെ പേരിലുള്ളത് ഒരു അർധ സെഞ്ചറി മാത്രമാണ്. ലക്നൗവിന് ഇനിയും രണ്ടു മത്സരങ്ങൾ ബാക്കിയുണ്ടെങ്കിലും പന്തിന്റെ ഐപിഎൽ കരിയറിലെ ഏറ്റവും മോശം പ്രകടനമാണിത്. മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ആറു വിക്കറ്റു വിജയം നേടിയതോടെ ലക്നൗവിന്റെ പ്ലേ ഓഫ് സാധ്യതകളും അവസാനിച്ചു.