

ബെംഗളൂരു: ക്യാപ്റ്റൻ ഋഷഭ് പന്തിന്‍റെ മികച്ച പ്രകടനത്തിന്‍റെയും വാലറ്റക്കാരുടെ പോരാട്ട വീര്യത്തിന്‍റെയും ബലത്തിൽ ഇന്ത്യ എ ടീം, ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഒന്നാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ 3 വിക്കറ്റിന്‍റെ വിജയം നേടി. ബെംഗളൂരുവിൽ നടന്ന നാല് ദിവസത്തെ മത്സരത്തിൽ 275 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എ ടീം, അവസാന ദിവസം ഉച്ചഭക്ഷണത്തിനു ശേഷമാണ് ലക്ഷ്യത്തിലെത്തിയത്.
നാലാം ദിവസം 119/4 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക്, ക്യാപ്റ്റൻ ഋഷഭ് പന്തും ആയുഷ് ബദോനിയും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് നിർണായകമായ അടിത്തറ നൽകിയത്. 113 പന്തിൽ 11 ഫോറുകളും 4 സിക്സറുകളുമടക്കം 90 റൺസ് പന്ത് നേടി. പന്ത്- ബദോനി കൂട്ടുക്കെട്ട് 12 ഓവറിനുള്ളിൽ 63 റൺസ് കൂട്ടിച്ചേർത്തു. ടിയാൻ വാൻ വൂറന്‍റെ ഷോർട്ട് പിച്ച് ഡെലിവറിയിൽ പന്ത് പുറത്തായതോടെ ദക്ഷിണാഫ്രിക്ക മത്സരത്തിലേക്ക് തിരിച്ചെത്തി.
പന്ത് പുറത്തായ ശേഷം തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ട് 216/7 എന്ന നിലയിൽ ഉച്ചഭക്ഷണത്തിന് പിരിഞ്ഞ ഇന്ത്യയ്ക്ക് വിജയിക്കാൻ 59 റൺസ് കൂടി വേണമായിരുന്നു. എട്ടാം വിക്കറ്റിൽ ഒന്നിച്ച മാനവ് സുതർ (20 നോട്ടൗട്ട്), അൻഷുൽ കാംഭോജ് (37 നോട്ടൗട്ട്) എന്നിവരാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
വാൻ വൂറന്‍റെ ബൗൺസറുകൾ ഹെൽമെറ്റിൽ കൊണ്ടതിനെ തുടർന്ന് വൈദ്യസഹായം തേടേണ്ടിവന്നിട്ടും, കാംഭോജ് അതേ ബൗളറുടെ പന്തുകൾ, സിക്സും ഫോറും അടിച്ച് തന്‍റെ പോരാട്ടവീര്യം പ്രകടിപ്പിച്ചു. വാലറ്റത്തിന്‍റെ ഈ സ്ഥിരതയാർന്ന പ്രകടനമാണ് ഒടുവിൽ ഇന്ത്യ എ ടീമിന് 3 വിക്കറ്റിന്‍റെ വിജയത്തിന് വഴിയൊരുക്കിയത്.
ഈ വിജയത്തോടെ, രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ എ ടീം 1-0ന് മുന്നിലെത്തി. രണ്ടാം മത്സരം അടുത്ത വ്യാഴാഴ്ച ബിസിസിഐയുടെ സെന്‍റർ ഓഫ് എക്സലൻസ് ഗ്രൗണ്ടിൽ നടക്കും.