
റിലയൻസ് ഫൗണ്ടേഷൻ യൂത്ത് ഫുട്ബോളിന്റെ എട്ടാം എഡിഷന് കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിൽ തുടക്കമായി. ഇന്ത്യൻ യുവ ഫുട്ബോളർമാർക്കായി ഉത്സാഹമേറിയ മത്സര അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ലീഗിന്റെ ലക്ഷ്യം. ഇത്തവണത്തെ സീസൺ അണ്ടർ–7 മുതൽ അണ്ടർ–13 വരെ പ്രായപരിധിയിലുളള കുട്ടികളെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു. ഇതോടെ അണ്ടർ–21 വരെ നീളുന്ന വികസന പാത രൂപകൽപ്പന ചെയ്യപ്പെടുകയും അതിലൂടെ റിലയൻസ് ഫൗണ്ടേഷൻ ഡവലപ്പ്മെന്റ് ലീഗ് (RFDL) ഉൾപ്പടയുള്ള പ്ലാറ്റ്ഫോമുകൾ വഴി യുവതാരങ്ങൾക്ക് വളർച്ചയുടെ സാധ്യതകൾ തുറക്കും.
കുട്ടികൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വിപുലമായ ടൂർണമെന്റായ ആർ.എഫ്.വൈ. മികച്ച അവസരമാണെന്നും, കുട്ടികൾക്ക് കളി ആസ്വദിക്കാനും അങ്ങനെ കളിയോടുള്ള സ്നേഹം വളർത്താനും ഇത് സഹായകമാകുമെന്ന് നിയുക്ത ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഖാലിദ് ജമീൽ അഭിപ്രായപ്പെട്ടു. “യുവതാരങ്ങൾക്ക് മത്സരപരിചയവും, നീണ്ടൊരു സീസണിലൂടെയുള്ള കളി അവസരവുമാണ് ആർ എഫ് വൈ നൽകുന്നത്. ഇന്ത്യൻ ഫുട്ബോളിന് ഏറ്റവും ആവശ്യമായതും ഇതുതന്നെ. കുഞ്ഞുങ്ങൾ കളി ആസ്വദിക്കണം, കളിയോടുള്ള സ്‌നേഹം വളരട്ടെ, അതാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതിനാൽ ഈ മികച്ച സംരംഭം തുടർന്നും നടക്കണം.” - ജമീൽ പറഞ്ഞു.
ഗുര്നജ് സിംഗ് ഗ്രിവാൾ, നിഖിൽ പ്രഭു, നോറം റോഷൻ സിംഗ്, ശിവശക്തി നാരായണൻ, വിഭിൻ മോഹനൻ, മുഹമ്മദ് ഐമൻ തുടങ്ങിയ താരങ്ങൾ ഇത്തരത്തിലുള്ള ലീഗുകളിൽ നിന്നാണ് ഇന്ത്യയുടെ ഐ.എസ്.എൽ ക്ലബ്ബുകൾ, നെക്സ്റ്റ് ജെൻ ടീമുകൾ, സീനിയർ ദേശീയ ടീം എന്നിവയിലേക്ക് എത്തിയത്. ഡൽഹി, പഞ്ചാബ്, കാശ്മീർ, കൊച്ചി, മലപ്പുറം, ഹൂഗ്ലി, നോർത്ത് 24 പർഗണാസ്, മേഘാലയ എന്നിവയാണ് ഇന്ത്യയിലെ പ്രധാന ഫുട്ബോൾ ഹോട്ട്‌സ്‌പോട്ടുകൾ. അണ്ടർ–7, അണ്ടർ–9, അണ്ടർ–11,അണ്ടർ–13 എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരം സംഘടിപ്പിക്കും. അഞ്ച് പ്രായ വിഭാഗങ്ങളിലായി 40 ടീമുകളാണുള്ളത്. ഓരോ ടീമിനും കുറഞ്ഞത് 21 മത്സരങ്ങൾ സംഘടിപ്പിക്കാനാണ് ലക്ഷ്യം.