

ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ഇന്ത‍്യ രണ്ടാം ടെസ്റ്റിലും പരാജയ ഭീഷണിയിലാണ്. ഇതിനെ തുടർന്ന് നിരവധി പേർ ടീമിന്‍റെ മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീറിനെ വിമർശിച്ച് രംഗത്തെത്തി. ഇപ്പോൾ ഗംഭീറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത‍്യൻ താരവും കോച്ചുമായിരുന്ന രവി ശാസ്ത്രി.
സ്പെഷ‍്യലിസ്റ്റ് ബാറ്റർമാർക്കും ബൗളർമാർക്കും പകരം ഓൾറൗണ്ടർമാരെ കളിപ്പിക്കുന്ന ഗംഭീറിന്‍റെ ശൈലിയാണ് ടീമിനെ ദയനീയാവസ്ഥയിലെത്തിച്ചതെന്നാണ് രവി ശാസ്ത്രി പറയുന്നത്. മൂന്ന് സ്പിൻ ഓൾറൗണ്ടർമാരെയും ഒരു പേസ് ഓൾറൗണ്ടറെയും ഉൾപ്പെടുത്തിയായിരുന്നു ഇന്ത‍്യ ദക്ഷിണാഫ്രിക്കയ്ക്കെതിരേ കളിക്കുന്നത്. എന്നാൽ, വാഷിങ്ടൺ സുന്ദറിനു മാത്രമാണ് ഇവരിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചത്.
ഓൾറൗണ്ടർമാരെ ബൗൾ ചെയ്യിപ്പിക്കുന്നില്ലെങ്കിൽ പിന്നെയെന്തിനാണ് ടീമിൽ ഉൾപ്പെടുത്തുന്നതെന്നാണ് രവി ശാസ്ത്രി ചോദിക്കുന്നത്. ഒന്നാം ടെസ്റ്റിൽ 30 റൺസിനായിരുന്നു ഇന്ത‍്യയുടെ തോൽവി. നാലു സ്പിന്നർമാരായിരുന്നു ഇന്ത‍്യൻ ടീമിൽ ഉണ്ടായിരുന്നത്.