

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണ്ണാടകയ്ക്ക് കൂറ്റൻ സ്കോർ. അഞ്ച് വിക്കറ്റിന് 586 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു കർണ്ണാടക. ഇരട്ട സെഞ്ച്വറികൾ നേടിയ കരുൺ നായരുടെയും ആർ സ്‌മരണിൻ്റെയും ഇന്നിങ്സുകളാണ് കർണ്ണാടകയെ മികച്ച സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നാലു വിക്കറ്റ് നഷ്ടത്തിൽ 102 റൺസെന്ന നിലയിലാണ്. 26 റൺസോടെ സച്ചിന്‍ ബേബിയും 44 റണ്‍സുമായി ബാബാ അപരാജിതുമാണ് ക്രീസില്‍.
മറുപടി ബാറ്റിങിനിറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. കൃഷ്‌ണപ്രസാദും ബേസിൽ എൻപിയും ചേർന്നായിരുന്നു കേരളത്തിന് വേണ്ടി ഇന്നിങ്സ് തുറന്നത്. നാല് റൺസെടുത്ത കൃഷ്‌ണപ്രസാദിൻ്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. വൈശാഖിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ ക്യാച്ചെടുത്താണ് താരം പുറത്തായത്. തുടർന്നെത്തിയ നിധീഷ് എം ഡിയും വൈശാഖ് ചന്ദ്രനും അക്കൗണ്ട് തുറക്കാതെ മടങ്ങി. വിദ്വത് കവേരപ്പയാണ് ഇരുവരെയും പുറത്താക്കിയത്. 12 റണ്‍സെടുത്ത ബേസിൽ എൻ പി ബാറ്റിങ് പൂര്‍ത്തായാക്കാതെ റിട്ടയേഡ് ഹാര്‍ട്ടായി മടങ്ങി. അക്ഷയ് ചന്ദ്രന്‍ 11 റണ്‍സെടുക്കുന്നതിനിടെ പുറത്തായി.
അതേസമയം, മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 319 റൺസെന്ന നിലയിലാണ് കർണ്ണാടക ബാറ്റിങ് തുടങ്ങിയത്. കരുതലോടെ ബാറ്റിങ് തുടർന്ന കരുൺ നായരും ആർ സ്‌മരണും കേരളത്തിൻ്റെ ബൗളർമാർക്ക് ഒരവസരവും നല്‍കിയില്ല. ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ആദ്യ സെഷൻ പൂർത്തിയാക്കിയ കർണ്ണാടക ലഞ്ചിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റിന് 409 റൺസെന്ന നിലയിലായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷവും മികച്ച ബാറ്റിങ് തുടർന്ന ഇരുവരും ചേർന്ന് 343 റൺസാണ് നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.
ഇതിനിടയിൽ കരുൺ നായർ ഇരട്ട സെഞ്ചുറി പൂർത്തിയാക്കി. 233 റൺസെടുത്ത കരുണിനെ ബേസിൽ എൻ പിയാണ് പുറത്താക്കിയത്. 25 ബൗണ്ടറികളും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു കരുൺ നായരുടെ ഇന്നിങ്സ്. തുടർന്നെത്തിയ അഭിനവ് മനോഹർക്കൊപ്പവും മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ആർ സ്‌മരണ്‍ വൈകാതെ ഇരട്ട സെഞ്ച്വറി തികച്ചു. 20 റൺസെടുത്ത അഭിനവ് മനോഹറെ വൈശാഖ് ചന്ദ്രൻ പുറത്താക്കി.