ന്യൂഡൽഹി: ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന ഭീഷണിയിൽ നിന്ന് പിന്നാക്കം പോയി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ടൂർണമെന്റിൽ നിന്ന് പിന്മാറിയാൽ കടുത്ത ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന ഐസിസിയുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് പാകിസ്ഥാൻ തങ്ങളുടെ 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചത്. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് ഐസിസി നേരത്തെ പുറത്താക്കിയിരുന്നു.(Pakistan bows down to ICC, World Cup squad announced after warning)
ബാബർ അസമിനെ മാറ്റി സൽമാൻ അലി ആഘയെ ക്യാപ്റ്റനായി നിയമിച്ചു എന്നത് ശ്രദ്ധേയമാണ്. ബാബർ അസം ടീമിൽ അംഗമായി തുടരുന്നുണ്ട്. ഖവാജ മുഹമ്മദ് നഫേ, സാഹിബ്‌സാദ ഫർഹാൻ, ഉസ്മാൻ ഖാൻ എന്നിങ്ങനെ മൂന്ന് വിക്കറ്റ് കീപ്പർമാരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബംഗ്ലാദേശിനെ പിന്തുണച്ച് ടൂർണമെന്റ് ബഹിഷ്‌കരിക്കുമെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഐസിസി അംഗങ്ങൾക്കിടയിൽ പാകിസ്ഥാൻ ഒറ്റപ്പെടുകയും കടുത്ത സാമ്പത്തിക-അച്ചടക്ക നടപടികൾ ഭയപ്പെടുകയും ചെയ്തതോടെയാണ് ടീമിനെ അയക്കാൻ തീരുമാനിച്ചത്.
ടീമിൽ മുൻ ക്യാപ്റ്റൻ ബാബർ അസം, ഷാഹീൻ ഷാ അഫ്രീദി, നസീം ഷാ തുടങ്ങിയ പ്രമുഖർ ഇടംപിടിച്ചപ്പോൾ, ഹാരിസ് റൗഫ്, മുഹമ്മദ് റിസ്‌വാൻ എന്നിവരെ ഒഴിവാക്കിയത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. സൽമാൻ അലി ആഘ നയിക്കുന്ന ടീമിൽ അബ്രാർ അഹമ്മദ്, ഫഹീം അഷ്‌റഫ്, ഫഖർ സമാൻ, വിക്കറ്റ് കീപ്പർമാരായ ഖവാജ മുഹമ്മദ് നഫേ, സാഹിബ്‌സാദ ഫർഹാൻ, ഉസ്മാൻ ഖാൻ എന്നിവരുണ്ട്. ഇവർക്ക് പുറമെ മുഹമ്മദ് നവാസ്, മുഹമ്മദ് സൽമാൻ മിർസ, സയിം അയൂബ്, ഷദാബ് ഖാൻ, ഉസ്മാൻ താരിഖ് എന്നിവരും 15 അംഗ സംഘത്തിലുണ്ട്.
നെതർലൻഡ്‌സിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം. ഫെബ്രുവരി 15-ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ വെച്ച് പാകിസ്ഥാൻ ചിരവൈരികളായ ഇന്ത്യയെ നേരിടും. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് പാകിസ്ഥാൻ തങ്ങളുടെ മത്സരങ്ങളെല്ലാം ശ്രീലങ്കയിൽ വെച്ചാണ് കളിക്കുന്നത്.