കേരളവും ഒമാൻ ചെയർമാൻസ് ഇലവനുമായുള്ള ഏകദിന പരമ്പര സമനിലയിൽ. അവസാന ഏകദിനത്തിൽ കേരളം അഞ്ച് വിക്കറ്റിൻ്റെ തോൽവി വഴങ്ങിയതോടെയാണ് പരമ്പര സമനിലയിൽ അവസാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കേരളം 47.3 ഓവറിൽ 233 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാൻ ചെയർമാൻസ് ഇലവൻ ആറ് ഓവർ ബാക്കി നിൽക്കെ വിജയിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരള ബാറ്റിങ് നിരയിൽ ഷോൺ റോജർ മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. മറ്റ് ബാറ്റ്മാന്മാർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. 79 റൺസെടുത്ത ഷോൺ റോജറാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. അക്ഷയ് മനോഹർ 43 റൺസെടുത്തു. ഇരുവരും ചേർന്നുള്ള 117 റൺസ് കൂട്ടുകെട്ടാണ് കേരളത്തെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഒമാന് വേണ്ടി ഷക്കീൽ അഹമ്മദ് നാലും മൊഹമ്മദ് നദീം ആമിർ കലീം എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാൻ്റെ ഓപ്പണർമാർ വലിയ സംഭാവനകളില്ലാതെ മടങ്ങിയെങ്കിലും മധ്യനിരയിൽ മുജിബുർ അലിയും മൊഹമ്മദ് നദീമും ചേർന്ന കൂട്ടുകെട്ട് കരുത്തായി. മുജിബുർ അലി 68ഉം ഉം മൊഹമ്മദ് നദീം പുറത്താകാതെ 71 റൺസും നേടി. 44ആം ഓവറിൽ ഒമാൻ ചെയർമാൻസ് ഇലവൻ ലക്ഷ്യത്തിലെത്തി. കേരളത്തിന് വേണ്ടി ഷോൺ റോജർ രണ്ട് വിക്കറ്റ് വീഴ്ത്തി.
ടൂർണ്ണമെൻ്റിലെ ആദ്യത്തെയും മൂന്നാമത്തെയും മത്സരം കേരളം ജയിച്ചപ്പോൾ രണ്ടാമത്തെയും അവസാനത്തെയും മത്സരം ഒമാൻ സ്വന്തമാക്കി. ഇതോടെയാണ് പരമ്പര 2-2ന് സമനിലയിൽ അവസാനിച്ചത്.