
ചെന്നൈ: അപകടത്തെ തുടർന്ന് കരിയർ അവസാനിച്ചെന്ന് ഡോക്ടർമാർ പോലും വിധിയെഴുതിയ സാഹചര്യത്തിൽ നിന്ന് ട്രാക്കിലേക്ക് മടങ്ങിയെത്തിയ മലയാളികളുടെ അഭിമാന ലോങ്ജംപ് താരം എം .ശ്രീശങ്കറിനു തുടർച്ചയായ 5–ാം സ്വർണം. കാൽമുട്ടിന് പരുക്കേറ്റ് ഒന്നര വർഷത്തോളം ശ്രീശങ്കർ ട്രാക്കിൽ നിന്ന് വിട്ടുനിന്നിരുന്നു. എന്നാൽ ചെന്നൈയിലെ ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിലെ ഓരോ ശ്രമവും ഒന്നിനൊന്ന് മികച്ചു നിന്നു. മൂന്നാം ശ്രമത്തിൽ 8.06 മീറ്റർ ചാടി സ്വർണം ഉറപ്പാക്കിയെങ്കിലും ലോക അത്‌ലറ്റിക് ചാംപ്യൻഷിപ് യോഗ്യതയായ 8.27 മീറ്റർ മറികടക്കാനായില്ല.
പരുക്കിനുശേഷം തിരിച്ചെത്തുമ്പോൾ സീസണിൽ ഒരു മത്സരത്തിലെങ്കിലും 8 മീറ്റർ മറികടക്കുകയായിരുന്നു ശ്രീശങ്കറിന്റെ ലക്ഷ്യം. എന്നാൽ സീസണിലെ 5 മത്സരങ്ങളിൽ മൂന്നിലും 8 മീറ്റർ മറികടന്നു. ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിലേക്ക് റാങ്കിങ് പോയിന്റിലൂടെ യോഗ്യത ലഭിക്കുമോ എന്നറിയാനാണ് ഇനി ശ്രീശങ്കറിന്റെ കാത്തിരിപ്പ്.
വനിതകളുടെ ഹെപ്റ്റാത്‌ലണിൽ സ്വർണം നേടിയ കെ.എ.അനാമികയും 10,000 മീറ്ററിൽ വെള്ളി നേടിയ റീബ ജോർജുമാണ് ചാംപ്യൻഷിപ്പിന്റെ അവസാന ദിനത്തിൽ കേരളത്തിന്റെ മറ്റു മെഡൽ ജേതാക്കൾ. 195 പോയിന്റോടെ തമിഴ്നാട് ഓവറോൾ ചാംപ്യൻമാരായപ്പോൾ 121 പോയിന്റുമായി ഹരിയാനയാണ് രണ്ടാമത്. 5 സ്വർണവും 5 വെള്ളിയും 4 വെങ്കലവും നേടിയ കേരളം 85 പോയിന്റോടെ നാലാംസ്ഥാനത്താണ്.