
ന്യൂഡൽഹി: ഇന്ത്യൻ ഫുടബോൾ ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ച് ലിവർപൂൾ സൂപ്പർ താരം റോബി ഫൗളർ. ഈസ്റ്റ് ബംഗാൾ പരിശീലക കുപ്പായത്തിൽ ഇന്ത്യൻ ഫുട്ബോളിൽ ഫൗളർക്ക് പരിചയമുണ്ട്. 2023 ൽ സൗദി ക്ലബ് അൽ ഖദ്സിയാഹ് പരിശീലകനായിരുന്നു. ഫൗളറിനൊപ്പം ലിവർപൂളിൽ പന്തുതട്ടിയിരുന്ന ഓസ്‌ട്രേലിയൻ താരം ഹാരി കെവെല്ലും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
മുൻ ഇന്ത്യൻ ടീം പരിശീലകനായിരുന്ന സ്റ്റീഫൻ കോൺസ്റ്റന്റൈൻ, ഐഎസ്എല്ലിൽ പരിചയസമ്പത്തുള്ള ലോപസ് ഹബ്ബാസ്, സെർജിയോ ലൊബേര, ജംഷഡ്‌പ്പൂർ പരിശീലകൻ ഖാലിദ് ജമീൽ ഉൾപ്പടെയുള്ള പ്രമുഖരും അപേക്ഷ നൽകിയിട്ടുണ്ട്. റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഐ ലീഗ് ജേതാക്കളാക്കിയ ഗ്രീക്ക് പരിശീലകൻ സ്റ്റായ്ക്കോസ് വെർഗേറ്റിസ്, മുൻ മുഹമ്മദൻസ് പരിശീലകൻ ആന്ദ്രേ ചെർണിഷോവ് തുടങ്ങിയവരും അപേക്ഷിച്ചിട്ടുണ്ട്. ഖാലിദ് ജമീലിന് പുറമെ ഇന്ത്യൻ പരിശീലകരായ സാഞ്ചോയ് സെൻ, സന്തോഷ് കശ്യപ് എന്നിവരും അപേക്ഷ നൽകിയിട്ടുണ്ട്.
ആകെ 170 പേരാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. മുൻ ബ്രസീലിയൻ അണ്ടർ 17 പരിശീലകൻ സനാർഡീ, മുൻ ബാഴ്സലോണ റിസേർവ്സ് പരിശീലകൻ ജോർഡി വിൻയൽസ്, അഫ്ഘാൻ, മാൽദീവ്‌സ് ടീമുകളുടെ പരിശീലകനായിരുന്ന പീറ്റർ സെഗ്‍ർട്ട്, 2018 ലോകകപ്പിൽ ഓസ്‌ട്രേലിയൻ കോച്ചിങ് സ്റ്റാഫ് അംഗമായിരുന്ന ആർട്ടിസ് ലോപസ് ഗരായ് എന്നിവരും അപേക്ഷ നൽകിയവരിൽ ഉൾപ്പെടുന്നു.