ഐപിഎൽ വാതുവയ്പ്: 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധോണി; കേസിൽ വിചാരണ തുടങ്ങാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി | IPL Betting

ഐപിഎൽ വാതുവയ്പ് വിവാദത്തിലേക്ക് അനാവശ്യമായി തൻ്റെ പേര് വലിച്ചിഴച്ചുവെന്ന് ആരോപിച്ച് 2014ലാണ് ധോണി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്
Dhoni
Published on

വാതുവയ്പ് വിവാദത്തിൽ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി സമർപ്പിച്ച മാനനഷ്ടക്കേസിൽ വിചാരണ ആരംഭിക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. 10 വർഷം പഴക്കമുള്ള കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഐപിഎൽ വാതുവയ്പ് വിവാദത്തിലേക്ക് അനാവശ്യമായി തൻ്റെ പേര് വലിച്ചിഴച്ചുവെന്ന് ആരോപിച്ച് 2014ലാണ് ധോണി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. സീ മിഡിയോ കോർപറേഷൻ, ന്യൂസ് നേഷൻ നെറ്റ്‌വർക്ക്ക്, മാധ്യപ്രവർത്തകനായ സുധീർ ചൗധരി, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ ജി. സമ്പത്ത് കുമാർ എന്നിവര്‍ക്കെതിരെയാണ് ധോണി മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുള്ളത്.

2014 മുതൽ കോടതിയിലുള്ള പ്രസ്തുത ഹർജിയുമായി മുന്നോട്ടുപോകുന്നുവെന്ന് വ്യക്തമാക്കി ധോണി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിചാരണ ആരംഭിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. കേസുമായി ബന്ധപ്പെട്ട് ഒക്ടോബോർ 20 മുതൽ ഡിസംബർ 10 വരെ ഏതു സമയത്തും ഹാജരാകാൻ സന്നദ്ധനാണെന്നും ധോണി കോടതിയെ അറിയിച്ചിരുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ് സി.വി. കാർത്തികേയൻ, തെളിവുകൾ ശേഖരിക്കുന്നതിനായി ഒരു അഡ്വക്കേറ്റ് കമ്മിഷണറെ നിയോഗിച്ചു. ക്രിക്കറ്റ് സൂപ്പർതാരം എന്ന നിലയിൽ ധോണി കോടതിയിൽ ഹാജരാകുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടാകുമെന്ന വിലയിരുത്തലിലാണ് നടപടി. ധോണിക്കും എതിർകക്ഷികൾക്കും ഉൾപ്പെടെ ഉചിതമായ സ്ഥലത്തും സമയത്തുമായിക്കും തെളിവു ശേഖരണം നടക്കുക.

2013ലെ ഐപിഎൽ പരമ്പരയിൽ വാതുവയ്പ് നടന്ന സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സമ്പത്ത്. വാതുവയ്പിൽ ധോണിക്കും പങ്കുണ്ടെന്ന തരത്തിൽ നടത്തിയ പരാമർശത്തെ തുടർന്ന് ധോണി 100 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് ഇയാൾക്കെതിരെ മാനനഷ്ടക്കേസ് നൽകിയിരുന്നു. കേസ് പരിഗണിച്ച കോടതി, ധോണിക്കെതിരെയുള്ള പരാമർശങ്ങൾ ഒഴിവാക്കണമെന്ന് ഉത്തരവിട്ടിരുന്നു.

എന്നാൽ, കേസിൽ സമ്പത്ത് നൽകിയ മറുപടി സത്യവാങ്മൂലത്തിൽ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും വിമർശിച്ചെന്നും വാതുവയ്പിൽ ധോണിക്കും പങ്കുണ്ടെന്ന തരത്തിൽ ചാനൽ ചർച്ചയിൽ പരാമർശങ്ങൾ നടത്തിയെന്നും ആരോപണം ഉയർന്നു. സത്യവാങ്മൂലത്തിലെ ചില പരാമർശങ്ങൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് എതിരെയുള്ളതാണെന്നും ഇവ സാധാരണക്കാരനു നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടമാക്കുമെന്നും ചൂണ്ടിക്കാട്ടി ധോണി തന്നെയാണു വീണ്ടും ഹർജി നൽകിയത്.

Related Stories

No stories found.
Times Kerala
timeskerala.com