
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം എജ്ബാസ്റ്റനിൽ ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ ഇരട്ടസെഞ്ചറിയുമായി കളത്തിൽ നിൽക്കുമ്പോൾ, ഗാലറിയിൽ ശ്രദ്ധാകേന്ദ്രമായി ഇന്ത്യയുടെ ഭാവിവാഗ്ദാനമായ പതിനാലുകാരൻ വൈഭവ് സൂര്യവംശി.
ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ അണ്ടർ 19 ടീമിൽ അംഗമായ വൈഭവ്, മറ്റ് ടീമംഗങ്ങൾക്കൊപ്പമാണ് ഇന്ത്യൻ സീനിയർ ടീമിന്റെ പ്രകടനം കാണാൻ എജ്ബാസ്റ്റനിൽ എത്തിയത്. ഇംഗ്ലണ്ട് പര്യടനത്തിനിടെ വീണുകിട്ടിയ ഇടവേളയിൽ ഗില്ലിന്റെയും സംഘത്തിന്റെയും പ്രകടനം നേരിട്ടുകാണാൻ ബിസിസിഐയാണ് അണ്ടർ 19 ടീമിനെ എജ്ബാസ്റ്റനിൽ എത്തിച്ചത്.
ഇംഗ്ലീഷ് ബോളിങ്ങിനെ നിർഭയം നേരിട്ട് ഗിൽ ഇരട്ടസെഞ്ചറിയിലേക്ക് കുതിക്കുന്നതിനിടെയാണ് ക്യാമറക്കണ്ണുകൾ സൂര്യവംശിയെ കണ്ടത്. പിന്നാലെ കമന്ററി ബോക്സിലും വൈഭവ് ആയി താരം. ഇന്ത്യ– ഇംഗ്ലണ്ട് മത്സരത്തിന്റെ കമന്ററി പറയുകയായിരുന്ന മുൻ ഇംഗ്ലീഷ് താരം മൈക് ആതർട്ടന്റെയും മുൻ ഇന്ത്യൻ താരം ദിനേഷ് കാർത്തിക്കിന്റെയും ചർച്ച ഇതോടെ ഇന്ത്യൻ അണ്ടർ 19 സംഘത്തെക്കുറിച്ചായി.
‘‘ഇന്ത്യൻ അണ്ടർ 19 ടീമിനെ ഇവിടെ കണ്ടതിൽ സന്തോഷം. അവരും ഇംഗ്ലണ്ടിൽ പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ്’– കമന്ററിക്കിടെ മൈക് ആതർട്ടൻ പറഞ്ഞു.‘‘ഇന്ത്യൻ ടീമിന്റെ നായകൻ ആയുഷ് മാത്രെ ഈ സീസണിൽ ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിച്ചിരുന്നു. മികച്ച പ്രകടനമാണ് ചെന്നൈ ജഴ്സിയിൽ അദ്ദേഹം കാഴ്ചവച്ചത്. രാജസ്ഥാൻ റോയൽസിനായി മികച്ച പ്രകടനം കാഴ്ചവച്ച വൈഭവ് സൂര്യവംശിയും ഞങ്ങളുടെ അഭിമാനമാണ്. ഈ ടീമിലുള്ള യുവതാരങ്ങളിൽ പലരേയും ഭാവിയിൽ ദേശീയ ടീമിലും ഐപിഎൽ ടീമുകളിലും കാണാനാകുമെന്ന് തീർച്ചയാണ്." – കമന്ററിക്കിടെ മുൻ ഇന്ത്യൻ താരം ദിനേഷ് കാർത്തിക്ക് പറഞ്ഞു.
അതേസമയം, ഗില്ലിന്റെ ഇരട്ട സെഞ്ചറിയുടെ മികവിൽ എജ്ബാസ്റ്റൻ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ അടിച്ചുകൂട്ടിയത് 587 റൺസ് ആണ്. ഗിൽ 387 പന്തുകളിൽ 30 ഫോറും 3 സിക്സും ഉൾപ്പെടെ 269 റൺസെടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ 3 വിക്കറ്റുകൾ 25 റൺസിനിടെ വീഴ്ത്തി പേസർമാരും ആഞ്ഞടിച്ചതോടെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കി. രണ്ടാംദിനം അവസാനിക്കുമ്പോൾ 3ന് 77 എന്ന നിലയിലാണ് ആതിഥേയർ. ജോ റൂട്ട് (18), ഹാരി ബ്രൂക്ക് (30) എന്നിവരാണ് ക്രീസിൽ.