നവി മുംബൈ: വനിതാ ഏകദിന ലോകകപ്പിൽ ഇന്ന് പുതിയ ചരിത്രം പിറക്കും. നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കുന്ന കിരീടപ്പോരാട്ടത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് ആരംഭിക്കുന്ന മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലും ജിയോ ഹോട്ട്‌സ്റ്റാറിലും തത്സമയം കാണാം.(India vs South Africa final today, Who will win the title?)
ഏഴു തവണ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയോ ഇംഗ്ലണ്ടോ ഇല്ലാത്ത ഒരു ലോകകപ്പ് ഫൈനൽ ഇതാദ്യമായാണ്. അതിനാൽ, ഇന്നത്തെ വിജയി ആരായാലും വനിതാ ക്രിക്കറ്റിന് ഒരു പുതിയ ലോക ചാമ്പ്യനെ ലഭിക്കും.
പുതുചരിത്രം രചിച്ച് കന്നി ലോകകപ്പ് കിരീടത്തിനായി ഇന്ത്യ ഇറങ്ങുന്നത് മൂന്നാം ഫൈനലിനാണ്. അതേസമയം, ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനൽ പ്രവേശനമാണിത്. സെമിയിൽ ഓസ്‌ട്രേലിയൻ കരുത്തിനെ മുട്ടുകുത്തിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഹർമൻപ്രീത് കൗറും സംഘവും സ്വന്തം കാണികൾക്ക് മുന്നിൽ കളത്തിലിറങ്ങുന്നത്.
ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്ക ഫൈനലിൽ എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ മൂന്ന് വിക്കറ്റ് തോൽവിക്ക് പകരം വീട്ടാൻ കൂടിയാണ് ടീം ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ജമീമ റോഡ്രിഗ്‌സിന്റെ ഐതിഹാസിക സെഞ്ച്വറി നൽകിയ ആവേശത്തിലാണ് ടീം ഇന്ത്യ. ഷെഫാലി വർമ്മയും സ്മൃതി മന്ദാനയും മികച്ച തുടക്കം നൽകിയാൽ ഇന്ത്യയുടെ കാര്യങ്ങൾ എളുപ്പമാകും. മധ്യനിരയ്ക്ക് കരുത്തായി ജമീമയ്ക്കൊപ്പം ഹർമൻപ്രീത് കൗർ, ദീപ്തി ശർമ്മ, റിച്ച ഘോഷ് എന്നിവരുണ്ട്. ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിംഗ് എന്നിവരുടെ ബൗളിംഗ് പ്രകടനവും ഫൈനലിൽ നിർണായകമാകും.
ദക്ഷിണാഫ്രിക്ക ലോറ വോൾവാർട്ട്, നെയ്ദിൻ ഡി ക്ലാർക്ക്, മരിസാൻ കാപ്പ്, ടസ്മിൻ ബ്രിറ്റ്സ് തുടങ്ങിയ താരങ്ങളിലാണ് പ്രതീക്ഷ അർപ്പിക്കുന്നത്. ബാറ്റർമാരെ തുണയ്ക്കുന്ന വിക്കറ്റായതിനാൽ ടോസ് മത്സരഫലത്തിൽ നിർണായകമായേക്കും. രണ്ടാമത് പന്തെറിയുന്ന ടീമിന് മഞ്ഞുവീഴ്ച വെല്ലുവിളിയാവാൻ സാധ്യതയുണ്ട്. കൂടാതെ മഴ രസംകൊല്ലിയാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനമുണ്ട്.