ന്യൂഡൽഹി: ഇന്ത്യയ്ക്ക് ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് പവർപ്ലേയിൽ തന്നെ രണ്ട് നിർണായക വിക്കറ്റുകൾ നഷ്ടമായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 10 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 29 റൺസെന്ന നിലയിലാണ്. 43 പന്തിൽ 19 റൺസുമായി രോഹിത് ശർമ്മയും റണ്ണൊന്നുമെടുക്കാതെ ശ്രേയസ് അയ്യരുമാണ് ക്രീസിൽ.(India started badly against Australia, Kohli out for zero)
ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, വിരാട് കോലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 9 റൺസെടുത്ത ഗില്ലിനെ സേവിയർ ബാർട്‌ലെറ്റിന്റെ പന്തിൽ മിച്ചൽ മാർഷ് ക്യാച്ചെടുത്ത് പുറത്താക്കി. പിന്നാലെ ക്രീസിലെത്തിയ വിരാട് കോലിക്ക് അക്കൗണ്ട് തുറക്കാനായില്ല. നാലു പന്ത് നേരിട്ട കോലിയെ ബാർട്‌ലെറ്റ് വിക്കറ്റിന് മുന്നിൽ കുടുക്കി മടക്കി. ഏഴാം ഓവറിലെ ആദ്യ പന്തിലും അഞ്ചാം പന്തിലുമായിട്ടായിരുന്നു ബാർട്‌ലെറ്റിന്റെ ഇരട്ടപ്രഹരം.
ജോഷ് ഹേസൽവുഡിന്റെ പന്തുകളിൽ റണ്ണെടുക്കാൻ ബുദ്ധിമുട്ടിയ രോഹിത് ശർമ്മ കാരണം ഇന്ത്യയുടെ സ്കോറിംഗ് പവർപ്ലേയിൽ മന്ദഗതിയിലായിരുന്നു. ആദ്യ രണ്ടോവറിലും ഹേസൽവുഡിനെതിരെ രോഹിത്തിന് റണ്ണെടുക്കാൻ കഴിഞ്ഞില്ല. മൂന്നാം ഓവറിൽ റണ്ണൗട്ടിൽ നിന്നും പിന്നാലെ എൽബിഡബ്ല്യുവിൽ നിന്നും രോഹിത് തലനാരിഴക്ക് രക്ഷപ്പെട്ടിരുന്നു. ബാർട്‌ലെറ്റിന്റെ ഇരട്ട പ്രഹരത്തിൽ ഞെട്ടിയെങ്കിലും രോഹിത്തും ശ്രേയസ് അയ്യരും ചേർന്ന് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ പവർപ്ലേ പൂർത്തിയാക്കി.
നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. അതേസമയം ഓസ്ട്രേലിയ മൂന്ന് മാറ്റങ്ങൾ വരുത്തിയിരുന്നു.