

അണ്ടർ 19 ഏഷ്യാകപ്പിൽ ഉദ്ഘാടന മത്സരത്തിൽ എതിരാളികളായ യുഎഇയെ അടിച്ച് നിലംപരിശാക്കി ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ തന്നെ വൈഭവ് സെഞ്ചുറി നേടി. 56 പന്തിൽ നിന്നാണ് സെഞ്ചുറി നേട്ടം. പിന്നാലെ 95 ബോളിൽ 14 സിക്സും 9 ഫോറുമടക്കം 171 റൺസെടുത്ത് താരം പുറത്തായി. ഉദ്ദിഷ് സൂരിക്കാണ് വൈഭവിന്റെ വിക്കറ്റ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 433 റൺസും നേടി.
മത്സരത്തിന്റെ തുടക്കം തന്നെ ഇന്ത്യയ്ക്ക് നായകൻ ആയുഷ് മാത്രയെ നഷ്ടമായി. നാലു റൺസ് മാത്രമാണ് താരത്തിന് നേടാനായത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച വൈഭവ് സൂര്യവംശിയും ആരോൺ ജോർജും ഇന്ത്യയെ കരകയറ്റി. പതിയെ തുടങ്ങിയ വൈഭവ് പിന്നീടങ്ങോട്ട് ആളിക്കത്തുകയായിരുന്നു. അതോടെ ടീം സ്‌കോർ കുതിക്കാനും തുടങ്ങി. ഒമ്പതാം ഓവറിലാണ് ടീം അമ്പത് കടക്കുന്നത്. അതിന് ശേഷം വൈഭവ് യുഎഇ ബൗളർമാരെ തലങ്ങും വിലങ്ങും ആക്രമിച്ചു.
11 ഓവർ അവസാനിക്കുമ്പോൾ 24 പന്തിൽ 35 റൺസെന്ന നിലയിലായിരുന്നു വൈഭവ്. അടുത്ത രണ്ട് ഓവറുകളിൽ അടിച്ചുകളിച്ച താരം 13-ാം ഓവറിൽ അർധസെഞ്ചുറി തികച്ചു. 30 പന്തിൽ നിന്നാണ് അർധസെഞ്ചുറി നേട്ടം. വൈഭവ് ട്രാക്ക് മാറ്റിയതോടെ സിക്‌സറുകൾ പറന്നു. 16-ാം ഓവറിൽ മൂന്ന് സിക്‌സറുകളാണ് താരം നേടിയത്. പിന്നാലെ 56 പന്തിൽ നിന്ന് സെഞ്ചുറി തികയ്ക്കുകയും ചെയ്തു. 69 റൺസെടുത്ത ആരോണിന്റെ വിക്കറ്റുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.