
ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഏഷ്യ കപ്പ് ഫൈനലിൽ. 41 റൺസിന്റെ വൻ വിജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങി ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 169 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 19. 3 ഓവറിൽ 127 റൺസിന് ഓൾ ഔട്ടായി.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ്, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നിവരുടെ മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ബംഗ്ലാദേശ് നിരയിൽ ഓപണർ സൈഫ് ഹസൻ 69 റൺസുമായി മികച്ച പോരാട്ടം കാഴ്ച വെച്ചു .
നേരത്തെ അഭിഷേക് ശർമയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. വെറും 37 പന്തിൽ അഞ്ചു സിക്സറും ഏഴ് ഫോറുകളും അടക്കം അഭിഷേക് 75 റൺസ് നേടി. ഗിൽ 19 പന്തിൽ 29 റൺസ് നേടി ഭേദപ്പെട്ട പ്രകടനം നേടി. മറ്റാർക്കും തിളങ്ങാനായില്ല. ആറ് വിക്കറ്റ് വീണിട്ടും മലയാളി താരം സഞ്ജു സാംസണെ ഇറക്കാത്തത് വിമർശനങ്ങൾക്കിടയാക്കി.
ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലദേശിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ബുമ്രയെറിഞ്ഞ രണ്ടാം ഓവറില്‍ തന്‍സിദ് ഹസന്‍ തമീമിനെ(1) നഷ്ടമായെങ്കിലും സൈഫ് ഹസനും പര്‍വേസ് ഹൊസൈനും ചേര്‍ന്ന പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെടുത്തു. എന്നാല്‍ പവര്‍ പ്ലേക്ക് പിന്നാലെ കുല്‍ദീപ് പന്തെറിയാനെത്തിയതോടെ ബംഗ്ലാദേശിന്റെ തകര്‍ച്ച തുടങ്ങി.