

സൗത്താഫ്രിക്കുമായുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കു ബാറ്റിങ്. ഒരിക്കല്‍ക്കൂടി ഇന്ത്യയെ ടോസ് ഭാഗ്യം കൈവിട്ടപ്പോള്‍ സൗത്താഫ്രിക്കന്‍ നായകന്‍ ടെംബ ബവൂമ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ സൗത്താഫ്രിക്കന്‍ ടീമില്‍ മൂന്നു മാറ്റങ്ങള്‍ ഉണ്ട്. ബവൂമയ്‌ക്കൊപ്പം കേശവ് മഹാരാജ്, ലുംഗി എന്‍ഗിഡി എന്നിവരാണ് ടീമിലേക്കു വന്നത്.
തുടര്‍ച്ചയായ രണ്ടാം വിജയം നേടിയാൽ പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡ് കൈക്കലാക്കാന്‍ ഇന്ത്യക്ക് കഴിയും. മറുഭാഗത്ത് ശക്തമായ തിരിച്ചുവരവാണ് സൗത്താഫ്രിക്ക ലക്ഷ്യമിടുന്നത്.
നേരത്തേ റാഞ്ചിയില്‍ റണ്‍മഴ കണ്ട ആദ്യ പോരാട്ടത്തില്‍ 17 റണ്‍സിന്റെ ത്രില്ലിങ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 349 റണ്‍സെന്ന കൂറ്റന്‍ സ്‌കോർ പടുത്തുയര്‍ത്തിയിട്ടും അതു പ്രതിരോധിക്കാന്‍ ടീം നന്നായി പാടുപെട്ടു. 11 റണ്‍സിനിടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ ഇന്ത്യ വീഴ്ത്തിയിട്ടും സൗത്താഫ്രിക്ക 332 റണ്‍സ് വരെ എത്തിയെന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്.
പ്ലെയിങ് ഇലവന്‍:
ഇന്ത്യ- യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോലി, റുതുരാജ് ഗെയ്ക്വാദ്, വാഷിംഗ്ടണ്‍ സുന്ദര്‍, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷണ.
സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മാര്‍ക്രം, ടെംബ ബവൂമ (ക്യാപ്റ്റന്‍), മാത്യു ബ്രീറ്റ്സ്‌കെ, ടോണി ഡി സോര്‍സി, ഡെവാള്‍ഡ് ബ്രെവിസ്, മാര്‍ക്കോ യാന്‍സണ്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, നാന്‍ഡ്രെ ബര്‍ഗര്‍, ലുംഗി എന്‍ഗിഡി.