ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ 50 ഓവറിൽ 264/9 | ODI

അവസാന ഓവറുകളിൽ ഹർഷിത് റാണയും അർഷ്ദീപ് സിങ്ങും നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യയെ മെച്ചപ്പെട്ട സ്കോറിൽ എത്തിച്ചത്.
ODI
Published on

ഓസ്ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ രണ്ടാം മത്സരത്തിനും ഇറങ്ങിയത്. ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മൻ ഗില്ലും നൽകിയത് പതിഞ്ഞ തുടക്കം. സേവ്യർ ബാർട്ട്ലറ്റിന്‍റെ പന്തിൽ മിച്ചൽ മാർഷ് ക്യാച്ചെടുത്ത് ഗിൽ (9) പുറത്താകുമ്പോൾ ഇന്ത്യയുടെ സ്കോർ 6.1 ഓവറിൽ 17 റൺസ് മാത്രം.

തുടർന്നെത്തിയ വിരാട് കോലി നേരിട്ട നാലാം പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. ആദ്യ മത്സരത്തിൽ എട്ട് പന്ത് നേരിട്ടാണ് കോലി പൂജ്യത്തിനു പുറത്തായത്. കരിയറിൽ ആദ്യമായാണ് കോലി തുടരെ രണ്ട് ഏകദിന മത്സരങ്ങളിൽ പൂജ്യത്തിനു പുറത്താകുന്നത്.

തുടർന്നെത്തിയ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് രോഹിത് ശർമ വൻ തകർച്ച ഒഴിവാക്കി. കരുതലോടെ കളിച്ച രോഹിതിന്‍റെ സ്ട്രൈക്ക് റേറ്റ് ഒരു ഘട്ടത്തിൽ അമ്പതിലും താഴെയായിരുന്നു. എന്നാൽ, പിന്നീട് രണ്ട് തുടരൻ സിക്സറുകളുമായി റൺ റേറ്റ് ഉയർത്തിയ രോഹിത്, 74 പന്തിൽ തന്‍റെ അമ്പത്തൊമ്പതാം ഏകദിന അർധ സെഞ്ചുറി പൂർത്തിയാക്കി. 97 പന്തിൽ ഏഴ് ഫോറും രണ്ടു സിക്സും സഹിതം 73 റൺസെടുത്താണ് രോഹിത് പുറത്തായത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 118 റൺസാണ് രോഹിതും ശ്രേയസും കൂട്ടിച്ചേർത്തത്. ഇതിനിടെ, 67 പന്തിൽ ശ്രേയസ് അയ്യർ തന്‍റെ 23ാം ഏകദിന അർധ സെഞ്ചുറിയും പിന്നിട്ടു. 77 പന്തിൽ 7 ഫോർ ഉൾപ്പെടെ 61 റൺസെടുത്ത് ശ്രേയസ് പുറത്തായി.

അഞ്ചാം നമ്പറിൽ കളിച്ച അക്ഷർ പട്ടേൽ 41 പന്തിൽ അഞ്ച് ബൗണ്ടറി സഹിതം 41 റൺസെടുത്തു. എന്നാൽ, കെ.എൽ. രാഹുലും (11) വാഷിങ്ടൺ സുന്ദറും (12) നിതീഷ് കുമാർ റെഡ്ഡിയും (8) നിരാശപ്പെടുത്തി. അവസാന ഓവറുകളിൽ ഹർഷിത് റാണയും (18 പന്തിൽ പുറത്താകാതെ 24, മൂന്ന് ഫോർ) അർഷ്ദീപ് സിങ്ങും (14 പന്തിൽ 13, രണ്ട് ഫോർ) നടത്തിയ സാഹസികമായ ചെറുത്തുനിൽപ്പാണ് ഇന്ത്യയെ മെച്ചപ്പെട്ട സ്കോറിലെങ്കിലും എത്തിച്ചത്.

ഓസ്ട്രേലിയക്കു വേണ്ടി ലെഗ് സ്പിന്നർ ആഡം സാംപ 60 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. സേവ്യർ ബാർട്ട്ലറ്റിന് മൂന്ന് വിക്കറ്റ് നേടിയപ്പോൾ, രണ്ടു പേർ മിച്ചൽ സ്റ്റാർക്കിന് ഇരകളായി.

Related Stories

No stories found.
Times Kerala
timeskerala.com