ന്യൂഡൽഹി : ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയാൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് ഐ സി സി. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ പിന്തുണച്ച് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വി രംഗത്തെത്തിയതാണ് ഐസിസിയെ ചൊടിപ്പിച്ചത്.(ICC warns Pakistan of severe action if it withdraws from T20 World Cup)
ബംഗ്ലാദേശിന് പിന്നാലെ പാകിസ്ഥാനും ലോകകപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചാൽ മറ്റ് ഐസിസി അംഗരാജ്യങ്ങളുമായി പാകിസ്ഥാൻ നടത്തുന്ന എല്ലാ ഉഭയകക്ഷി പരമ്പരകളും റദ്ദാക്കും. വരാനിരിക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റുകളിൽ പാകിസ്ഥാനെ പങ്കെടുപ്പിക്കില്ല. പാകിസ്ഥാൻ സൂപ്പർ ലീഗിൽ വിദേശ താരങ്ങൾ കളിക്കുന്നത് തടയാൻ മറ്റ് ക്രിക്കറ്റ് ബോർഡുകൾക്ക് ഐസിസി നിർദ്ദേശം നൽകും. എൻഒസി ലഭിക്കാത്ത പക്ഷം വിദേശ താരങ്ങൾക്ക് ലീഗിൽ പങ്കെടുക്കാനാവില്ല.
ഐസിസിയുടെ നീക്കങ്ങൾക്കെതിരെ കടുത്ത ഭാഷയിലാണ് പിസിബി ചെയർമാൻ പ്രതികരിച്ചത്. "ബംഗ്ലാദേശിനോട് കാണിക്കുന്നത് അനീതിയാണ്. ക്രിക്കറ്റ് ലോകത്ത് ഒരു രാജ്യം മാത്രം കാര്യങ്ങൾ തീരുമാനിക്കുന്ന അവസ്ഥയാണിന്ന്. ഐസിസിക്ക് ഇരട്ടത്താപ്പാണ്. മുൻപ് ഇന്ത്യ-പാക് മത്സരങ്ങൾക്കായി വേദികൾ മാറ്റാമായിരുന്നെങ്കിൽ എന്തുകൊണ്ട് ബംഗ്ലാദേശിന് ആ പരിഗണന നൽകുന്നില്ല?" - മൊഹ്സിൻ നഖ്‌വി ചോദിച്ചു.
ലോകകപ്പിൽ പങ്കെടുക്കുന്ന കാര്യത്തിൽ പാക് സർക്കാർ എടുക്കുന്ന തീരുമാനമായിരിക്കും അന്തിമമെന്നും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തിരിച്ചെത്തിയാലുടൻ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷാ കാരണങ്ങളാൽ വിട്ടുനിന്ന ബംഗ്ലാദേശിനെ ഇതിനോടകം തന്നെ ഐസിസി ലോകകപ്പിൽ നിന്ന് പുറത്താക്കി കഴിഞ്ഞു. അവർക്ക് പകരം സ്കോട്ട്‌ലൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തി.