ഐപിഎലിൽ മുംബൈ ഇന്ത്യൻസ്– ഗുജറാത്ത് ടൈറ്റൻസ് എലിമിനേറ്റർ പോരാട്ടത്തിനിടെ ഹസ്തദാനം നൽകാൻ മടിച്ച് ടീം ക്യാപ്റ്റൻമാർ. ടോസിട്ട ശേഷം ഹസ്തദാനം നൽകാതെയാണ് ഹാർദിക് പാണ്ഡ്യയും ശുഭ്മൻ ഗില്ലും നടന്നുനീങ്ങിയത്. ശുഭ്മൻ ഗിൽ പാണ്ഡ്യയുടെ സമീപത്തുനിന്ന് മാറാൻ ശ്രമിക്കുമ്പോൾ, ഹസ്തദാനം നൽകാനെത്ത ഭാവത്തില്‍ പാണ്ഡ്യ കയ്യുയർത്തുന്നുണ്ട്. എന്നാൽ പെട്ടെന്നു തന്നെ പാണ്ഡ്യയും പിൻവാങ്ങി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മത്സരത്തിൽ ഗില്ലിന്റെ വിക്കറ്റ് വീണപ്പോൾ, താരത്തിന് സമീപത്തു കൂടെ ഓടി പാണ്ഡ്യ ആഹ്ലാദം പ്രകടിപ്പിച്ചതും ആരാധകരിൽ കൗതുകമുയർത്തി. രണ്ടു പന്തിൽ ഒരു റൺ മാത്രമെടുത്ത ഗിൽ, ട്രെന്റ് ബോൾട്ടിന്റെ ആദ്യ ഓവറിലെ നാലാം പന്തില്‍ എൽബിഡബ്ല്യു ആകുകയായിരുന്നു. പാണ്ഡ്യയുടെ ആഘോഷ പ്രകടനം കണ്ട് ഇതൊരു ‘റൈവൽറി'യുടെ തുടക്കമാണോയെന്നു കമന്റേറ്റർമാരും ചോദിക്കുന്നുണ്ടായിരുന്നു.
മത്സരത്തിൽ 20 റൺസ് വിജയത്തോടെ മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി. ഗുജറാത്ത് ടൈറ്റൻസ് ഐപിഎലിൽനിന്നു പുറത്തായി. ഒന്നാം ക്വാളിഫയറിൽ തോറ്റ പഞ്ചാബ് കിങ്സാണ് അടുത്ത മത്സരത്തിൽ മുംബൈയുടെ എതിരാളികൾ. ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 49 പന്തിൽ ഒരു സിക്സും 10 ഫോറുമുൾപ്പെടെ 80 റൺസെടുത്ത സായ് സുദർശനാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ.