
ദുലീപ് ട്രോഫിയ്ക്കുള്ള ദക്ഷിണ മേഖല ടീമിൽ അഞ്ച് മലയാളി താരങ്ങളെ ഉൾപ്പെടുത്തി. തിലക് വർമ്മ ക്യാപ്റ്റനായുള്ള ടീമിൻ്റെ വൈസ് ക്യാപ്റ്റൻ കേരള താരം മുഹമ്മദ് അസറുദ്ദീനാണ്. അസറുദ്ദീന് പുറമെ സൽമാൻ നിസാർ, ബേസിൽ എൻ പി, എം ഡി നിധീഷ്, ഏദൻ ആപ്പിൾ ടോം എന്നിവരെയാണ് ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. റിസവ്വ് താരമായാണ് ഏദൻ ആപ്പിൾ ടോമിനെ ഉൾപ്പെടുത്തിയത്. തെരഞ്ഞെടുക്കപ്പെട്ടവരെ കേരള ക്രിക്കറ്റ് അസോസിയേഷൻ അഭിനന്ദിച്ചു.
രഞ്ജി ട്രോഫിയിൽ ചരിത്രത്തി്ൽ ആദ്യമായി കേരളം ഫൈനലിൽ കടന്ന കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച വച്ചവരാണ് ഇവരെല്ലാം. കഴിഞ്ഞ രഞ്ജി സീസണിൽ മുഹമ്മദ് അസറുദ്ദീൻ ഒരു സെഞ്ച്വറിയടക്കം 635 റൺസ് നേടിയിരുന്നു. സെമി ഫൈനലിൽ ഗുജറാത്തിനെതിരെ നേടിയ 177 റൺസായിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഇന്നിങ്സ്. രണ്ട് സെഞ്ച്വറിയടക്കം 628 റൺസായിരുന്നു സൽമാൻ നിസാർ നേടിയത്. നിധീഷ് എംഡി 27 വിക്കറ്റും ബേസിൽ അഞ്ച് മല്സരത്തിൽ നിന്ന് 16 വിക്കറ്റും നേടിയിരുന്നു. യുവ ഫാസ്റ്റ് ബൗളർമാരിൽ ഏറ്റവും പ്രതീക്ഷയുണർത്തുന്ന താരങ്ങളിൽ ഒരാളാണ് ഏദൻ ആപ്പിൾ ടോം.
ഓഗസ്റ്റ് 28നാണ് ദുലീപ് ട്രോഫി മല്സരങ്ങൾ തുടങ്ങുന്നത്. സെപ്റ്റംബർ നാലാം തീയതിയാണ് ദക്ഷിണ മേഖലയുടെ ആദ്യ മല്സരം. കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി ആറ് മേഖല ടീമുകൾ അണിനിരക്കുന്ന പഴയ ഫോർമാറ്റിലാണ് ഇത്തവണത്തെ മല്സരങ്ങൾ. എൽ ബാലാജിയാണ് ദക്ഷിണ മേഖല ടീമിൻ്റെ പരിശീലകൻ.
--