തിരുവനന്തപുരം: ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരവും ഇന്ത്യൻ ഹോക്കി ടീമിന്റെ ഇതിഹാസ ഗോൾകീപ്പറുമായിരുന്ന മാനുവൽ ഫ്രെഡറിക് (78) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവിലായിരുന്നു അന്ത്യം.(First Malayali to win an Olympic medal, Olympian Manuel Frederick passes away)
1972-ലെ മ്യൂണിക്ക് ഒളിമ്പിക്‌സിൽ ഇന്ത്യ വെങ്കല മെഡൽ നേടുന്നതിൽ മാനുവലിന്റെ ഗോൾകീപ്പിങ് മികവ് നിർണ്ണായക പങ്കുവഹിച്ചു. ഏഴ് വർഷത്തോളം ഇന്ത്യൻ ടീമിനായി കളിച്ച അദ്ദേഹം ഹോക്കി ലോകകപ്പുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചു. അദ്ദേഹത്തിന് രാജ്യം 2019ല്‍ ധ്യാൻചന്ദ് പുരസ്കാരം നൽകി ആദരിച്ചു.
കണ്ണൂരിലെ ബർണശ്ശേരിയിൽ 1947 ഒക്ടോബർ 20-നായിരുന്നു മാനുവൽ ഫ്രെഡറിക്കിന്റെ ജനനം. കോമൺവെൽത്ത് ഫാക്ടറിയിലെ തൊഴിലാളികളായിരുന്ന ജോസഫ് ബോവറും സാറയുമാണ് മാതാപിതാക്കൾ. ഫുട്‌ബോൾ കളിച്ചുതുടങ്ങിയ മാനുവൽ, 12-ാം വയസ്സിലാണ് ഹോക്കിയിലേക്ക് തിരിഞ്ഞത്.
15-ാം വയസ്സിൽ ഇന്ത്യൻ ആർമിയിൽ ചേർന്നതോടെ സർവീസസ് ക്യാമ്പിൽ ലഭിച്ച പരിശീലനമാണ് മാനുവലിനെ മികച്ച ഗോൾകീപ്പറാക്കി മാറ്റിയത്.
1971-ൽ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പറായി ദേശീയ അരങ്ങേറ്റം കുറിച്ചു. മലയാളികൾക്ക് എന്നും അഭിമാനമായിരുന്ന മാനുവലിന്റെ വിയോഗം കായികലോകത്തിന് തീരാനഷ്ടമാണ്.