ഇന്ത്യൻ ടീമിന്റെ ബാറ്റിങ് പരിശീലകനായിരുന്ന അഭിഷേക് നായർക്കൊപ്പം പുറത്താക്കിയ ഫീൽഡിങ് പരിശീലകനെ ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി ബിസിസിഐ തിരികെ വിളിച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻ ഫീൽഡിങ് പരിശീലകൻ ടി.ദിലീപിനെയാണ് ബിസിസിഐ തൽസ്ഥാനത്ത് പുനർനിയമിച്ചത്. രാഹുൽ ദ്രാവിഡിന്റെ കാലത്ത് ടീമിന്റെ ഫീൽഡിങ് പരിശീലകനായിരുന്ന ദിലീപ് ഗൗതം ഗംഭീർ ചുമതലയേറ്റ ശേഷവും ഒരു വർഷത്തോളം തുടർന്നു. അതിനുശേഷം പുറത്താക്കിയ ദിലീപിനെ ഒരു വർഷത്തെ കാലാവധിയിലാണ് തിരിച്ചുവിളിച്ചിരിക്കുന്നതെന്നാണ് വിവരം. അടുത്ത മാസം നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പം ദിലീപും ഉണ്ടാകും.
ഓസ്ട്രേലിയൻ പര്യടനത്തിലെ ദയനീയ പ്രകടനത്തിനു പിന്നാലെയാണ് ബാറ്റിങ് പരിശീലകനായ അഭിഷേക് നായരെയും ഫീൽഡിങ് പരിശീലകൻ ടി.ദിലീപിനെയും നീക്കാൻ ബിസിസിഐ തീരുമാനിച്ചത്. 2021 മുതൽ ടീമിനൊപ്പമുണ്ടായിരുന്ന ദിലീപിന്റെ പകരക്കാരനായി വിദേശ പരിശീലകനെ കൊണ്ടുവരാൻ ബിസിസിഐ ശ്രമിച്ചിരുന്നതായും വിവരമുണ്ട്. എന്നാൽ, അതിനൊത്ത ഒരാളെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് ദിലീപിനെ വീണ്ടും ബിസിസിഐ തിരിച്ചു വിളിച്ചതെന്നും റിപ്പോർട്ടുണ്ട്.